ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സീരി എ ടീം ജുവന്റസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം. ശനിയാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമാണ് മുന്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റിയെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വെസ്റ്റ് ഹാം സിറ്റിയെ കൂട്ടിലടച്ചത്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ സിറ്റിയുടെ ആദ്യ പരാജയമാണിത്. തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്കുശേഷമാണ് ലീഗില്‍ അവര്‍ പരാജയം നേരിട്ടത്.
ഈ സീസണില്‍ വായ്പാടിസ്ഥാനത്തില്‍ ചെല്‍സിയില്‍ നിന്ന് ടീമിലെത്തിയ വിക്ടര്‍ മോസസ്, ഡിയാഫ്ര സഖു എന്നിവരുടെ ഗോളുകളിലാണ് വെസ്റ്റ്ഹാം ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ സിറ്റിയെ തകര്‍ത്തത്. ആറ്, 21 മിനിറ്റുകളിലായിരുന്നു വെസ്റ്റ് ഹാം സിറ്റി വല കുലുക്കിയത്. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് കെവിന് ഡി ബ്രൂയന് സിറ്റിയുടെ ആശ്വാസഗോള്‍ നേടി. സിറ്റിയെ പരാജയപ്പെടുത്തിയതോടെ ആറ് കളികളില്‍ നിന്ന് 12 പോയിന്റുമായി വെസ്റ്റ് ഹാം പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരാജയപ്പെട്ടെങ്കിലും 15 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തുണ്ട്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് സിറ്റിയായിരുന്നു. കളിയുടെ 72 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ അവര്‍ 27 ഷോട്ടുകളും പായിച്ചു. ഇതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും വെസ്റ്റ് ഹാം ഗോളിയെ മറികടന്ന് ഒരെണ്ണം മാത്രമാണ് വലയില്‍ കയറിയത്. സെര്‍ജിയോ അഗ്യൂറോ, റഹിം സ്റ്റര്‍ലിങ്, ജീസസ് നവാസ് എന്നിവരടങ്ങിയ താരനിര പാഴാക്കിക്കളഞ്ഞ അവസരങ്ങളാണ് സിറ്റിയെ പരാജയത്തിലേക്ക് നയിച്ചത്.
മറ്റൊരു മത്സരത്തില്‍ ലീസസ്റ്റര്‍ സിറ്റിയെ 2-2ന് സ്റ്റോക്ക് സിറ്റി സമനിലയില്‍ പിടിച്ചു. മിനിറ്റിനിടെ രണ്ട് തവണ ലീസസ്റ്റര്‍ സിറ്റി വല ചലിപ്പിച്ച് സ്റ്റോക്ക് വിജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും 51-ാം മിനിറ്റില്‍ റിയാദ് മഹ്രസും 69-ാം മിനിറ്റില്‍ ജാമി വാര്‍ഡിയും നേടിയ ഗോളുകളുടെ കരുത്തില്‍ ലീസസ്റ്റര്‍ സമനില പിടിച്ചു. സമനിലയോടെ ലീസസ്റ്റര്‍ 12 പോയിന്റുമായി വെസ്റ്റ് ഹാമിന് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ ഒഡിയന്‍ ഇഗ്ഹാലോയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ വാറ്റ്ഫോര്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ ബേണിമൗത്ത് 2-0ന് സണ്ടര്‍ലാന്‍ഡിനെയും വെസ്റ്റ് ബ്രോംവിച്ച് 1-0ന് ആസ്റ്റണ്‍ വില്ലയെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: