ടബരിസ് സിറ്റി (ഇറാന്): അണ്ടര്‍ 16 ഏഷ്യാകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ലെബനനെ തകര്‍ത്തു. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ലെബനനെ ചുട്ടെരിച്ചത്. മിഡ്ഫീല്‍ഡര്‍ സുരേഷ് സിങിന്റെ ഹാട്രിക്കാണ് ഇന്ത്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്. യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ബഹ്റിനെ 5-0ന് പരാജയപ്പെടുത്തിയ ഇന്ത്യ കഴിഞ്ഞ ദിവസം ഇറാനോട് 3-0ന് പരാജയപ്പെട്ടിരുന്നു.
മറ്റൊരു മത്സരത്തില്‍ ഇറാന് ബഹ്റിനെയും ഇതേ സ്കോറിന് പരാജയപ്പെടുത്തി. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഇറാന് ഗ്രൂപ്പ് ജേതാക്കളായി അടുത്ത വര്‍ഷം ഇന്ത്യയില്‍ വച്ച് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടിയിട്ടുണ്ടെങ്കിലും യോഗ്യതാ മത്സരം കളിക്കുകയായിരുന്നു.
ലെബനനെതിരെ നടന്ന മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇന്ത്യ ഒരു ഗോള്‍ മാത്രമാണ് നേടിയത്. 29-ാം മിനിറ്റില്‍ സുരേഷ് സിംഗ് സ്കോറര്‍. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ആക്രമണത്തിരമാലകള്ക്ക് മുന്നില്‍ വിറങ്ങലിച്ചപോയ ലെബനന് വല അഞ്ച് തവണയാണ് കുലുങ്ങിയത്. ആദ്യഗോളിന് പുറമെ 71, 89 മിനിറ്റുകളില്‍ സുരേഷ് സിംഗും 77-ാം മിനിറ്റില്‍ കോമള്‍ താടലും 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അമര്‍ജിത് സിങും ഇന്ത്യക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ലെബനന് താരത്തിന്റെ ദാനമായിരുന്നു. 75-ാം മിനിറ്റില്‍ ഹബിബ് അന്റോണി ബലാഡിയാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: