ന്യൂദല്‍ഹി: ഡേവിസ് കപ്പ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലോക ഗ്രൂപ്പ് പ്രവേശനം പൊലിഞ്ഞു. ചെക്ക് റിപ്പബ്ലിക്കിനോട് 3-1ന് തോറ്റു ഇന്ത്യ. നിര്‍ണായകമായ റിവേഴ്സ് സിംഗിള്‍സില്‍ യുകി ഭാംബ്രി തോറ്റതോടെയാണ് ഇന്ത്യയ്ക്ക് കാലിടറിയത്.
ലോക റാങ്കിങ്ങില്‍ 40-ാം സ്ഥാനത്തുള്ള യിറി വെസ്ലി, ഭാംബ്രിയെ തുടര്‍ച്ചയായ സെറ്റില്‍ മടക്കി, സ്കോര്‍: 6-3, 7-5, 6-2. ആദ്യ സിംഗിള്‍സും ഡബിള്‍സും ജയിച്ച് മുന്നിലായിരുന്ന ചെക്ക് റിപ്പബ്ലിക്കിന് രണ്ട് റിവേഴ്സ് സിംഗിള്‍സില്‍ ഒരു ജയം മാത്രം മതിയായിരുന്നു. ചെക്ക് ജയം ഉറപ്പിച്ചതോടെ സോംദേവ് ദേവ് വര്മന്-ലൂക്കാസ് റൊസോള് രണ്ടാം റിവേഴ്സ് സിംഗിള്‍സ് മത്സരം ഒഴിവാക്കി.
2011നു ശേഷം ആദ്യമായാണ് ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേ ഓഫ് കളിക്കുന്നത്. അന്ന് സെര്‍ബിയയോട് 4-1നു തോറ്റു മടങ്ങി. ഇത്തവണ ഏഷ്യ-ഓഷ്യാനിയ മേഖലയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ പ്ലേ ഓഫിന് യോഗ്യത നേടിയത്.
പ്രമുഖ താരം തോമസ് ബെര്ഡിച്ചില്ലാതെയെത്തിയ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍, ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്-രോഹന് ബൊപ്പണ്ണ സഖ്യം തോറ്റതോടെ പ്രതീക്ഷ അസ്തമിച്ചു. ആദ്യ സിംഗിള്‍സില്‍ റോസോളിനോട് ഭാംബ്രി തോറ്റെങ്കിലും, രണ്ടാമത്തേതില്‍ വെസ്ലിയെ വീഴ്ത്തി സോംദേവ് ഇന്ത്യയെ ഒപ്പമെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: