ഒരു റാങ്ക്, ഒരു പെന്ഷന്’ എന്ന വിമുക്തഭടന്മാരുടെ ചിരകാല അഭിലാഷം നടപ്പിലാക്കിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍, ഈ രാജ്യത്തെ 23 ലക്ഷത്തിലധികം വരുന്ന വിമുക്തഭടന്മാരോടും, പൂര്വ്വഭടന്മാരുടെ വിധവകളോടും നമുക്കുള്ള കടപ്പാട് മാത്രമല്ല നിര്‍വ്വഹിച്ചത്. നാളെ വിമുക്തഭടന്മാര് ആകാന്‍ പോകുന്ന, ഇപ്പോള്‍ ഈ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാത്തു പോരുന്ന സര്‍വ്വീസിലുള്ള സൈനികരുടെ മനോവീര്യം ഉയര്‍ത്തുന്ന ഏറ്റവും ഫലപ്രദമായ ഒരു നടപടികൂടിയായിട്ടാണ് ഈ തീരുമാനത്തെ പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കും, പടിഞ്ഞാറും അതിര്‍ത്തികളില്‍ ശത്രു രാജ്യങ്ങള്‍ പുതിയ വെല്ലുവിളികള്‍ സദാസൃഷ്ടിച്ച് കൊണ്ടിരിക്കുന്ന മാറിയ ചുറ്റുപാടില്‍ സേനയോടൊപ്പം നില്ക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് രാജ്യത്തിന് നേതൃത്വം നല്‍കുന്നത് എന്ന ഒരുസന്ദേശം വളരെ കൃത്യമായി നല്കാന് ഈയൊരു തീരുമാനത്തിലൂടെ സര്‍ക്കാരിന് കഴിഞ്ഞു.
ആശയം 1970 ല്‍
1970 കാലത്താണ് വിമുക്തഭടന്മാര്ക്ക് ‘ഒരു റാങ്ക് ഒരു പെന്ഷന്’ എന്ന ആശയം ഉയര്‍ന്ന് വന്നത്. ഇത് ഒരു പുതിയ ആശയമായിരുന്നില്ല. പല രാജ്യങ്ങളിലും തുടര്‍ന്ന് വന്നിരുന്ന ഒരു രീതിയായിരുന്നു ഒരു റാങ്കില്‍ നിന്നും, ഒരേ കാലാവധി പൂര്‍ത്തിയാക്കി (പിരിഞ്ഞുവരുന്ന തിയ്യതി പരിഗണിക്കാതെ) സൈനികര്‍ക്ക് ഒരേ പെന്ഷന് നല്‍കുക എന്നത്. 1971 ല്‍ ജനറല്‍ മനേക്ഷായുടെ നേതൃത്വത്തിലുള്ള ഭാരത സൈന്യത്തിന്റെ മുമ്പില്‍ പാകിസ്ഥാന് അടിയറവു പറയുകയും, അത് ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യത്തിന് ജന്മം നല്കാന് വഴിയാവുകയുംചെയ്തു.
നമ്മുടെ സൈനികരുടെ രാഷ്ട്രസ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും വീരകഥകള്‍ നിറഞ്ഞു നിന്ന ഒരു യുദ്ധം കൂടിയായിരുന്നു 1971 ലെ ഭാരത-പാക് യുദ്ധം. പക്ഷെ നിരാശാജനകമായിരുന്നു ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൈനികര്‍ക്ക് നല്കിയ സമ്മാനം. അന്നുവരെ അവസാന ശമ്പളത്തിന്റെ 75 ശതമാനമായിരുന്ന സൈനിക പെന്ഷന് 1973 ല്‍ 50 ശതമാനമാക്കി വെട്ടിക്കുറച്ചു. സൈനികരുടെ പെന്‍ഷനും, മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ഒരേ മാതിരിയാക്കി നിജപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇന്ദിരാ സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. അന്നു മുതല്‍ തുടങ്ങിയതാണ് സൈനികര്‍ക്ക് ‘ഒരു റാങ്ക് ഒരു പെന്ഷന്’ എന്ന മുറവിളി. 2004 ലെയും, 2009 ലെയും പൊതുെതരഞ്ഞെടുപ്പിന് മുന്‍പ് ഇറക്കിയ ‘മാനിഫെസ്റ്റോ’യില്‍ എന്‍ഡിഎ സഖ്യവും യുപിഎസഖ്യവും, തങ്ങള്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ ‘ഒരു റാങ്ക് ഒരു പെന്ഷന്’ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
രണ്ടു പ്രാവശ്യവും അധികാരത്തില്‍ വന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല പെന്‍ഷനില്‍ ഒരു ചെറിയ വര്‍ദ്ധനവ് മാത്രം വരുത്തി ഈ പദ്ധതി നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഹരിയാനയില്‍ നരേന്ദ്രമോദി വിമുക്തഭടന്മാരുടെ മഹാ സമ്മേളനത്തില്‍, തങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ‘ ഒരു റാങ്ക് ഒരു പെന്ഷന്’ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് അന്നത്തെ സര്‍ക്കാര്‍ ഈ പദ്ധതി ഇനിയും പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല എന്നു സമ്മതിക്കുന്നതും 500 കോടി രൂപ ഇതിലേക്കായി തിടുക്കത്തില്‍ നീക്കി വെയ്ക്കുകയും ചെയ്തത്.
ദല്‍ഹി സമരത്തിന്റെ ഫലമല്ല
മൂന്നു മാസത്തോളമായി ദല്‍ഹിയില്‍ തുടരുന്ന ചില വിമുക്തഭടസംഘടനകളുടെ സമരം മൂലമാണ് സര്‍ക്കാര്‍ ഇത് ഇപ്പോള്‍ നടപ്പിലാക്കിയത് എന്നാണ് ചിലരുടെവാദം. പക്ഷെ ഒരു കാര്യം അവര്‍ മറക്കുന്നു. കഴിഞ്ഞ നാല്പത് വര്‍ഷമായി എന്തുകൊണ്ടാണ് ഈസംഘടനകള്‍ ഇത് പോലൊരു സമരത്തിന് മുതിരാതിരുന്നത്? ഇപ്പോഴുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പല പ്രാവശ്യം പ്രധാനമന്ത്രി തന്നെ, (അവസാനമായി ഈ കഴിഞ്ഞ സ്വാതന്ത്ര്യദിനാേഘാഷചടങ്ങിലും) ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്ക്കുന്ന ഒരു ഭരണകൂടത്തിനേക്കാള്‍ വിമുക്തഭടന്മാരുടെ അവകാശങ്ങളോട് ആഭിമുഖ്യമുള്ള ഒരു സര്‍ക്കാറാണ് ഇപ്പോള്‍ ഭരണത്തിലുള്ളത് എന്ന പൂര്‍ണ്ണ വിശ്വാസത്തിന്റെ ബലത്തിലാണ്, ഒരുസമരത്തിനിറങ്ങി ഈപദ്ധതിയൊന്ന് പെട്ടെന്ന് നടപ്പിലാക്കികിട്ടാന്‍ ചില വിമുക്തഭടസംഘടനകള് രംഗത്ത് വന്നത് എന്നത് വളരെ വ്യക്തമാണ്.
രാജ്യത്തിന്റെ കാവല്ഭടന്മാരായ സൈനികരുടെയും, പൂര്‍വ്വസൈനികരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാന്‍ ദേശീയതയില്‍ വിശ്വസിക്കുന്ന ബിജെപി പോലുള്ള രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ല. വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ സൈനികരെയും, വിമുക്തഭടന്മാരെയും ഉദ്ദേശിച്ച് നടപ്പിലാക്കിയ ക്ഷേമ കാര്യങ്ങള്‍ ഈ അവസരത്തില്‍ സ്മരിക്കേണ്ടതുണ്ട്. ഏക്സ് സര്‍വ്വീസ് മേല്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇസിഎച്ച്എസ്) നടപ്പിലാക്കിയ രാജ്യത്തിന്റെ വിവിധ കോണുകളില്‍ താമസിക്കുന്ന വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യ പരിപാലനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി. സേനയുടെ ഏറ്റവും താഴെക്കിടയിലുള്ള സൈനികര്‍ക്ക് ട്രെയിനുകളില്‍ ഉയര്‍ന്ന എസി ക്ലാസ്സുകളില്‍ യാത്ര സൗജന്യമാക്കി. സൈനികന് മരണപ്പെട്ടാല്‍ ശരീരം അദ്ദേഹത്തിന്റെ ജന്മനാട്ടിലെത്തിച്ച് പൂര്‍ണ്ണ ബഹുമതികളോടെ സംസ്കരിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു. കാര്‍ഗില്‍ യുദ്ധകാലത്ത് തുടങ്ങിയ ഈ രീതി ഇന്നും തുടരുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാര്‍ക്കിടയില്‍ ദേശാഭിമാനം വളര്‍ത്താനും സൈനികരുടെ ത്യാഗത്തെക്കുറിച്ച് അഭിമാനപൂര്‍വ്വം സ്മരിക്കുവാനും അവസരമൊരുക്കിയിട്ടുണ്ട്.
എന്നാല്‍ വളരെ ആഘോഷപൂര്‍വ്വം നടപ്പിലാക്കിയ ഇസിഎച്ച്എസിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? യുപിഎ കാലത്ത് നടന്ന കെടുകാര്യസ്ഥതയുടെ ഫലമായി, കേരളത്തിലടക്കം ഇസിഎച്ച്എസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. കൃത്യമായി ഫണ്ടുകള്‍ നല്‍കാത്തതു കാരണം പല സ്വകാര്യ ആശുപത്രികളും ഇസിഎച്ച്എസ് സേവനം ലഭ്യമാക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് മുന്‍ സൈനികരുടെ ആരോഗ്യ സേവനരംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇസിഎച്ച്എസ് നേരിട്ട് നടത്തുന്ന പോളിക്ലിനിക്കുകളുടെ സ്ഥിതി ഇനിയും ശോചനീയമാണ്.ഡോക്ടര്‍മാരുടെ കുറവും, മരുന്നുകളുടെ അപര്യാപ്തതയും മൂലം ഇസിഎച്ച്എസ് വരിക്കാര്‍ക്ക് ഇവിടുത്തെ സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല. ഈ ക്ലിനിക്കുകളിലെ ഭൗതിക സാഹചര്യക്കുറവും ചികിത്സക്ക് ഈടാക്കുന്ന നിരക്കുംകൊണ്ട് പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്.
കേരളത്തിലെ മുന്‍ സൈനികരുടെ അവസ്ഥ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ വളരെ ദയനീയമാണ് വിരമിച്ച സൈനികരെ പുനരധിവസിപ്പിക്കാന്‍ കാര്യമായ ഒരു രൂപരേഖ കേരളസര്‍ക്കാര്‍ ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല. കെഎസ്എഫ്ഇ, ഹോം ഗാര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ വിമുക്തഭടന്മാരെ മൃഗങ്ങളെപോലെ ജോലി ചെയ്യിക്കുകയും, വളരെ തുച്ഛമായ ബത്തകള്‍ മാത്രം നല്കി അപമാനിക്കുകയും ചെയ്യുകയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, തദ്ദേശസ്ഥാപനങ്ങള്‍ വിമുക്തഭടന്മാര്ക്കും, വിധവകള്‍ക്കും, നല്കിവന്നിരുന്ന വീട്ടുകരം അടയ്ക്കുന്നതിനുള്ള ഒഴിവിന്, പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. മറ്റ് പല സംസ്ഥാനങ്ങളിലേതുപോലെ ഇവിടെയും മുന്‍ സൈനികരെ തൊഴില്‍ നികുതി നല്കുന്നതില് നിന്നും ഒഴിവാക്കണം എന്ന എക്സ് സര്‍വ്വീസ്മെന്‍ സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ ഇന്നുവരെ അംഗീകരിച്ചിട്ടില്ല. ബഹുമാനപ്പെട്ടസുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം കേരള സര്‍ക്കാരില്‍ പുനര്‍നിയമനം ലഭിച്ച വിമുക്തഭടന്മാര്ക്ക് ഒരു അധിക ഗ്രേഡ് നല്‍കേണ്ടതുണ്ടെങ്കിലും യുഡിഎഫ് ഗവണ്മെന്റ് ഒരു തീരുമാനമെടുക്കാതെ മാറി നില്‍ക്കുകയാണ്.
കേരളത്തില്‍ സൈനികക്ഷേമ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സൈനികക്ഷേമത്തിന് കിട്ടേണ്ട പ്രാധാന്യം പലപ്പോഴും കിട്ടാറില്ല. പകരം സൈനികക്ഷേമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒരു പ്രത്യേക വകുപ്പായി ഇതിനെ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
എട്ടരവര്‍ഷം രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ സ്വന്തം സംസ്ഥാനത്ത് വിമുക്തഭടന്റെ അവസ്ഥ ഈ വിധത്തിലാകുന്നത് അദ്ദേഹത്തിന് ഒട്ടും ഭൂഷണമല്ല. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ‘ഒരു റാങ്ക് ഒരു പെന്ഷന്’ പദ്ധതിയെ വിമര്‍ശിക്കുന്നതിന് പകരം അദ്ദേഹം സംസ്ഥാനവിമുക്തഭടന്മാരുടെ ക്ഷേമ കാര്യങ്ങള്‍ തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചു പരിഹരിക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: