പത്തനംതിട്ട: ശബരിമലയെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അവഗണിക്കുന്നതായി പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് ഹെ. ബോര്‍ഡിനു ലഭിക്കുന്ന ശബരിമലയിലെ വരുമാനത്തിന്റെ ഒരു ശതമാനംപോലും ശബരിമലക്കുവേണ്ടി പ്രയോജനപ്പെടുത്താന്‍ അവര്‍ തയ്യാറാകുന്നില്ല.
അതുകൊണ്ടാണ് ശബരിമലയില്‍ മാലിന്യം കുമിഞ്ഞുകൂടുന്നത്. കോടിക്കണക്കിനു രൂപ മുതല്‍മുടക്കിയിട്ടും മാസ്റ്റര്‍പ്ലാനും പമ്പാശുചീകരണവും എങ്ങുമെത്തിക്കാന്‍ ദേവസ്വംബോര്‍ഡിനു കഴിഞ്ഞില്ല. വാജ്പേയ് സര്‍ക്കാര്‍ ശബരിമലക്കുവേണ്ടി 320 കോടി രൂപ അനുവദിച്ചത് പാഴാക്കിയതായും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുണ്യനദി പമ്പയുടെ സംരക്ഷണത്തിനാവശ്യമായത് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പമ്പ ഇന്ന് പൂര്‍ണ്ണമായും മലിനീകരിക്കപ്പെട്ടുകഴിഞ്ഞു. ബോര്‍ഡ് മുന്നിട്ടറിങ്ങി ശുദ്ധജലം വിതരണം നടത്തിയാല്‍ പമ്പയിലെ പ്ലാസ്റ്റിക്ക് കുപ്പികളുടെ എണ്ണമെങ്കിലും കുറക്കാനാകും.
ദേവസ്വംബോര്‍ഡിന്റെ കക്കൂസ്മാലിന്യംപോലും പമ്പയിലേക്കാണ് ഒഴുക്കി വിടുന്നത്. തീര്‍ത്ഥാടനക്കാലം ആരംഭിക്കാന്‍ ആഴ്ചകള്‍മാത്രം ശേഷിക്കെ ഭക്തജനപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ സന്നിധാനവും പമ്പയും ഇതുവരെ സജ്ജമാക്കിട്ടില്ല.
കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ മണ്ഡലക്കാലത്തെ വരവേല്‍ക്കുന്നത് ശബരിമല ക്ഷേത്രത്തിനോടും പ്രകൃതിയോടും ചെയ്യുന്ന ക്രൂരതയാണ്. നിലയ്ക്കലില്‍ ദേവസ്വംബോര്‍ഡ് വക സ്ഥലമുണ്ടാക്കിട്ട് കാര്യമില്ല. അത് വേണ്ടരീതിയല്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കുറ്റപെടുത്തി.
പമ്പ-നിലക്കല്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഭക്തര്‍ക്ക് സൗജന്യയാത്രക്കുള്ള സംവിധാനവും വരുമാനവും ദേവസ്വംബോര്‍ഡിനുണ്ട്.
എന്നാല്‍ അയ്യപ്പനെ കണ്ടുതൊഴാനെത്തുന്ന പാവപ്പെട്ട ഭക്തരെ ചൂഷണം ചെയ്യുകയാണെന്നും റിച്ചാര്‍ഡ് ഹെ ചൂണ്ടിക്കാട്ടി.
2002-03 കാലയളവില്‍ വാജ്പേയ് സര്‍ക്കാര്‍ ശബരിമലക്കുവേണ്ടി അനുവദിക്കുകയും ബോര്‍ഡ് പാഴാക്കിയതുമായ തുകയുടെ കണക്കുവൃക്തമാക്കാനും ദേവസ്വംബോര്‍ഡ് തയ്യാറാകുന്നില്ല. എങ്കിലും ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്ക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: