കൊച്ചി: കേരളത്തെ രൂപപ്പെടുത്തുന്നതും മുന്നോട്ടു നയിക്കുന്നതും തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍.
കലൂര്‍ പാവക്കുളത്ത് നവ മാദ്ധ്യമ കൂട്ടായ്മയായ സമന്വയം 2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കുറച്ച് വര്‍ഷങ്ങളായി ഇവര്‍ പ്രശ്നങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല ഏത് വിഷയങ്ങളും തളര്‍ത്തുന്ന നയമാണ് സ്വീകരിക്കുന്നത്. ഇത് കാണിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വെന്റിലേറ്ററിലാണെന്നാണ്. ചില അവയവങ്ങളുടെ നേരിയ ചലനം മാത്രമേ ഇപ്പോഴുളളുവെന്നും അവര്‍ പറഞ്ഞു. ആത്മഹത്യാപരമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഭാരതവിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ ഈ മണ്ണില്‍ വല്ലാത്ത പ്രതിസന്ധി നേരിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദാരിദ്ര്യമല്ല മുസ്ലീം ജനവിഭാഗത്തിനിടയിലുള്ള പ്രശ്നം. സ്വരാജ്യത്തോടുള്ള കൂറ് ഏത് പൗരനും ഉണ്ടായിരിക്കേണ്ടതാണ്. അതിലൂടെയാവണം വ്യക്തിത്വ രൂപീകരണം. അത് ജാതി മത വര്‍ഗ്ഗീയ ചിന്തകള്‍ക്ക് അതീതമാണ്. ശശികല ടീച്ചര്‍ പറഞ്ഞു.
കേരളം ഇന്ന് പരിവര്‍ത്തനത്തിന്റെ പാതയിലാണ്. മാദ്ധ്യമ രംഗത്ത് ആസൂത്രിത ഗൂഢാലോചന നടക്കുന്നു. ഹൈന്ദവ സമൂഹത്തേയും വിശ്വാസത്തേയും സംബന്ധിച്ച വിഷയങ്ങള്‍ വികൃത ഭാവത്തില്‍ ജനങ്ങളിലെത്തിക്കുന്നവര്‍ മഠത്തില്‍ കന്യാസ്ത്രീകള്‍ മരിക്കുമ്പോള്‍ ഒളിവില്‍ പോകുന്നതെന്തിനെന്ന് ജനത്തിനറിയാന്‍ താല്‍പ്പര്യമുണ്ട്. ശശികല ടീച്ചര്‍ വിമര്‍ശിച്ചു.
ചടങ്ങില്‍ പി.എസ്.ആര് റാവു അധ്യക്ഷത വഹിച്ചു. ആര്യ സമാജം ആചാര്യന് ആനന്ദ് രാജ് ആശംസ അര്‍പ്പിച്ചു. വി. മുരളീധരന്, അരുണ്‍ പി.വി, രാഹുല്‍ ഈശ്വര്‍, കാവാലം ശശികുമാര്‍, ജസ്റ്റിസ് നാരായണക്കുറുപ്പ്, അഡ്വ. പ്രതീഷ് വിശ്വനാഥ്, ബാലു പട്ടാമ്പി, രാജേഷ് പിള്ള എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: