ഹവാന: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്യൂബന്‍ വിപ്ലവ നായകന് ഫിഡല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി. നാല്പത് മിനിറ്റുകള്‍ നീണ്ട കൂടിക്കാഴ്ചയില്‍ മതകാര്യങ്ങളും ആഗോള സംഭവങ്ങളും ചര്‍ച്ചയായതായി വത്തിക്കാന്‍ വക്താവ് ഫാ. ഫെഡെറിക്കോ ലൊംബാര്‍ഡി അറിയിച്ചു. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കാസ്ട്രോയുടെ ഭാര്യയും കുടുംബാംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ആത്മീയതയുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളും കാസ്ട്രോയുടെ സ്കൂള്‍ അദ്ധ്യാപകനായിരുന്ന ഫാദര്‍ അര്‍മാന്‍ഡോ ലൊറെന്റെ രചിച്ച മറ്റൊരു പുസ്തകവും സിഡിയും മാര്‍പ്പാപ്പ കാസ്ട്രോയ്ക്ക് സമ്മാനമായി നല്കി.
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയും ലാറ്റന് അമേരിക്ക കണ്ടതില്‍ വെച്ചേറ്റവും വലിയ വിപ്ലവ നായകനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ലോക മാദ്ധ്യമങ്ങളും തക്ക പ്രാധാന്യം നല്കി. ഇരുവരും കൈകൊടുത്ത് നില്ക്കുന്ന ചിത്രങ്ങളും കസേരയില്‍ ഇരുന്ന് ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങളും ക്യൂബ പുറത്തുവിട്ടു.
നീല ട്രാക് സ്യൂട്ടില്‍ പ്രത്യക്ഷപ്പെടുന്ന കാസ്ട്രോ ആരോഗ്യവാനാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായും മാര്‍പ്പാപ്പ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ക്യൂബയില്‍ ഉടനീളം മാര്‍പ്പാപ്പയ്ക്ക് വന്‍ വരവേല്പായിരുന്നു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: