മുംബൈ: ഷീന ബോറ വധകേസിലെ പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. പ്രതികളായ ഇന്ദ്രാണി മുഖര്‍ജി, സഞ്ജീവ് ഖന്ന, ശ്യാംവര്‍ റായ് എന്നിവരുടെ റിമാന്റാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ച് വരെ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും.
ഇതിനിടെ മുംബൈയിലെ ജെ.ജെ ആശുപത്രി പൊലീസിന് കൈമാറിയ ഫോറന്‍സിക് സാമ്പിളുകള്‍ ഷീനയുടേതല്ലെന്ന വിവരം കേസില്‍ വഴിത്തിരിവായിരുന്നു. എല്ലുകളും പല്ലുകളുമാണ് മുംബൈയിലെ ഖര് പൊലീസിന് ജെ.ജെ ആശുപത്രി കൈമാറിയത്. ഈ സാമ്പിളുകള്‍ 2012ല്‍ ജെ.ജെ ആശുപത്രിക്ക് പൊലീസ് കൈമാറിയതായിരുന്നു എന്നാണ് സൂചന.
അതേ സമയം ഫോറന്‍സിക് സാമ്പിളുകള്‍ ഷീനയുടേതാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് ജെ.ജെ.ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. കേസിന്റെ അന്വേഷണം ഏറെ നിര്‍ണായകമായ ഘട്ടത്തിലാണെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവില്‍ സിബിഐ ഏറ്റെടുത്തിരിക്കുന്ന കേസില്‍ സാമ്പത്തിക, സ്ഥലമിടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: