ആലപ്പുഴ: ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുമൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗികളുടെ ജീവന് പന്താടുന്ന സ്ഥിതി ആവര്‍ത്തിച്ചിട്ടും ആരോഗ്യവകുപ്പ് നിസംഗതയില്‍. വന്‍കിട സ്വകാര്യ ആശുപത്രികള്‍ ഒന്നും ഇല്ലാത്ത ആലപ്പുഴ ജില്ലയിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമായി 136 ഡോക്ടര്‍മാരുടെ തസ്തികകളിലാണ് നിയമനം നടത്താത്തത്. റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും അപ്രഖ്യാപിത നിയമന നിരോധനം തുടരുകയാണ്. ജില്ലാ ജനറല്‍ ആശുപത്രി മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ 54 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 42 സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട് തസ്തികകളിലും ഒഴിവുണ്ട്. 28 കണ്‍സള്‍ട്ടന്റുമാരും 12 ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരും മൂന്ന് സിവില്‍ സര്‍ജനും ഒമ്പത് അസിസ്റ്റന്റ് സര്‍ജനും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല.
അര്‍ഹമായ പ്രമോഷന് നല്കാത്തതിനാല് ഇതുവഴി ഉണ്ടാകേണ്ട അധിക തസ്തികയും നഷ്ടമാകുകയാണ്. കഴിഞ്ഞദിവസം ചികിത്സകിട്ടാതെ ഏഴുവയസുകാരന് മരിച്ച ജനറല്‍ ആശുപത്രിയില്‍ 44 ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് 13 പേര് മാത്രമാണ് ഉള്ളത്. ജനറല്‍ മെഡിസിനില്‍ ഒരാള്‍പോലുമില്ല.
കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍നിന്ന് ജോലി ക്രമീകരണത്തില്‍ നിയമിച്ച ഒരു ഡോക്ടറെ ആശ്രയിച്ചാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. അതേസമയം തൊട്ടടുത്ത ജില്ലകളില്‍ ജനറല്‍ ആശുപത്രികളില്‍ 70 മുതല്‍ 90 ഡോക്ടര്‍മാരുള്ളപ്പോഴാണ് ആലപ്പുഴയോട് ഈ അവഗണന.
ആയിരക്കണക്കിന് രോഗികളെത്തുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടെയും ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടിയില്ല. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഉള്‍പ്പെടെ 205 ഒഴിവുകളിലാണ് ഇതുവരെ നിയമനം നടത്താത്തത്. ഒഴിവുകള്‍ നികത്താത്തതിനാല്‍ നിലവിലുള്ളവര്‍ക്ക് ഇരട്ടി ജോലിഭാരമാണ്. ഇത് ചികിത്സയുടെ ഗുണനിലവാരം കുറയാനും ഇടയാക്കുന്നു.
നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ 309 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 82 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഇനിയും നികത്തിയിട്ടില്ല. നഴ്സുമാരുടെ 304 തസ്തികകളില്‍ 123 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം വാര്‍ഡുകളില്‍പ്പോലും ആവശ്യത്തിന് നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സേവനം ലഭിക്കുന്നില്ല.
ഡോക്ടര്‍മാര്‍ കുറിച്ചു നല്കുന്ന ഭൂരിഭാഗം മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ്. പല ആശുപത്രികളും നിലവാരമുയര്‍ത്തിയതായി പ്രഖ്യാപിച്ചെങ്കിലും ഇതനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ചിട്ടില്ല. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളുമില്ല. അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ തന്നെ വാര്‍ഡിലെ കാര്യങ്ങളും നോക്കണം. ചികിത്സ ലഭിക്കാതെയുള്ള മരണങ്ങള് സംഭവിക്കുമ്പോഴെല്ലാം ഒഴിവുകള്‍ നികത്തുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാറില്ല.
ജില്ലയിലെ പ്രധാന മൂന്ന് ആശുപത്രികളില്‍ സൂപ്രണ്ടില്ലാതായിട്ട് മാസങ്ങളായി. ഡെപ്യൂട്ടി ഡിഎംഒ, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ്, മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നുമില്ല ഡോക്ടറുമില്ല. ഒരാഴ്ചയ്ക്കിടെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ ഏഴുവയസുകാരനും വയറുവേദനയുമായെത്തിയ മത്സ്യത്തൊഴിലാളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചു. ഈ രണ്ട് സംഭവങ്ങളിലും ശക്തമായ പ്രതിഷേധവും ബഹുജന രോഷവും ഉയര്‍ന്നിട്ടും കണ്ടില്ലെന്ന ഭാവത്തിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: