ചേർത്തല: സേവാഭാരതിയുടെ സ്നേഹക്കൂട്ടിൽ രമണി ഇനി സുരക്ഷിത. തുറവൂർ പഞ്ചായത്ത് പത്താം വാർഡിൽ വളമംഗലം ചിങ്ങപുരത്ത് വീട്ടിൽ രമണി(60)ക്കാണ് സേവാഭാരതി പ്രവർത്തകർ തണലായത്.
സ്വന്തമായി ആകെയുള്ള നാല് സെന്റ് സ്ഥലത്തെ ഏത് സമയവും നിലംപൊത്താറായ വീട്ടിൽ ഭീതിയോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. അച്ഛനെയും അമ്മയെയും വളരെ ചെറുപ്പത്തിൽ നഷ്ടപ്പെട്ട ഇവർക്ക് സ്വന്തമെന്ന് പറയുവാൻ ഉണ്ടായിരുന്നത് രണ്ട് സഹോദരങ്ങൾ മാത്രമാണ്. എന്നാൽ അവരും മരിച്ചതോടെ രമണി ഒറ്റയ്ക്കായി.
കാലപ്പഴക്കത്തിൽ വീട് പൊട്ടിപ്പൊളിഞ്ഞതോടെ തലചായ്ക്കാനൊരു കൂരയ്ക്കായി രമണി മുട്ടാത്ത വാതിലുകളില്ല. അഗതികൾക്കായുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട് ലഭിക്കുമെന്ന് സ്വപ്നം കണ്ട് സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത് മാത്രം മിച്ചം. വീട് നൽകിയാലും ഇവരുടെ കാലശേഷം സ്വത്തുക്കൾ ആർക്കായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാത്തതാണ് സർക്കാർ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിന് കാരണമത്രെ.
സ്വത്തുക്കൾ പഞ്ചായത്തിനെഴുതി കൊടുത്താൽ വീട് നൽകാമെന്ന വാഗ്ദാനവുമായി പലരും സമീപിച്ചെങ്കിലും രമണി വഴങ്ങിയില്ല. ഒടുവിൽ വളമംഗലത്തെ സേവാഭാരതി പ്രവർത്തകരാണ് കൈത്തൊഴിൽ ചെയ്ത് ജീവിതം തള്ളിനീക്കുന്ന രമണിക്ക് മുന്നിൽ സഹായവുമായെത്തിയത്.
തിരുവെങ്കിടപുരം ക്ഷേത്രസമിതിയും, മാധവം ബാലികാസദനത്തിന്റെ പ്രവർത്തകരും കൈകോർത്തപ്പോൾ കാര്യങ്ങൾ വേഗത്തിലായി.
പലരിൽ നിന്നുമായി ഒന്നരലക്ഷം രൂപയോളമാണ് സമാഹരിച്ചത്. സേവാഭാരതി പ്രവർത്തകനായ രജീഷിന്റെ മേൽനോട്ടത്തിലാണ് വീട് പണി പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പാല് കാച്ചൽ ചടങ്ങിൽ ആർഎസ്എസ് ജില്ലാ സഹസംഘചാലക് പ്രൊഫ. ജനാർദ്ദനൻകുട്ടി കർത്താ രമണിക്ക് വീടിന്റെ താക്കോൽ കൈമാറി. നിറകണ്ണുകളോടെയാണ് സേവാഭാരതിയുടെ സ്നേഹസമ്മാനം രമണി ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: