തിരുവനന്തപുരം: കാരുണ്യ ലോട്ടറിയിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്. രണ്ടായിരത്തോളം കോടിരൂപ കാരുണ്യലോട്ടറി ഇനത്തില്‍ ഖജനാവിനു ലഭിച്ചിട്ടുണ്ട്. ഇതില്‍ 418 കോടിരൂപയാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
ബാക്കി അച്ചടി ചിലവിനും ഏജന്‍സി കമ്മീഷന് ഇനത്തിലും ചെലവഴിച്ചു എന്നാണ് പറയുന്നത്. ഏജന്‍സി കമ്മീഷന് കഴിച്ചുള്ള വരവാണ് ഖജനാവില്‍ എത്തിച്ചേരുന്നത്. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിലും വലിയൊരു തുകയാണ് ലോട്ടറി അച്ചടിക്കുന്നതില്‍ ധനവകുപ്പ് ചെലവഴിച്ചിരിക്കുന്നത്. യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് മുളയറ രതീഷിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്ജ് കുര്യന്.
പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകളുമായി ജോലി അന്വേഷിച്ചിരിക്കുന്നവരെയും പിഎസ്സിയെയും നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അറബിക് സര്‍വ്വകലാശാലക്കു പകരം ബംഗാളി സര്‍വ്വകലാശാലയാണ് കേരളത്തില്‍ സ്ഥാപിക്കേണ്ടത്. സിപിഎമ്മിന്റെ തെറ്റായ സാമ്പത്തിക സിദ്ധാന്തം മൂലം പശ്ചിമബംഗാളിലെ ജനങ്ങള്‍ പരമ ദരിദ്രരായി.
പട്ടിണിമാറ്റാന്‍ ജോലിതേടി കേരളത്തിലേക്കു ദിനംപ്രതി ലക്ഷക്കണക്കിനു ബംഗാളികളാണ് വന്നു കൊണ്ടിരിക്കുന്നത്. ഭാഷ അറിയാതെ മലയാളികള്‍ ബുദ്ധിമുട്ടുന്നതിനാല്‍ ബംഗാളി സര്‍വ്വകലാശാലയാണ് കേരളത്തില്‍ സ്ഥാപിക്കേണ്ടത്. തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സിഐടിയുക്കാര്‍ ത്രിപുരയില്‍ മതിയായ ശബളം നല്കാന് മാണിക് സര്‍ക്കാരിനെ ഉപദേശിക്കണമെന്നും ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
യുവമോര്‍ച്ചാ ജില്ലാ ജനറല്‍സെക്രട്ടറി അനുരാജ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍, വൈസ് പ്രസിഡന്റ് ആര്.എസ് രാജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, ചന്ദ്രകിരണ്‍, കല്ലയംവിജയകുമാര്, എസ്. നിഷാന്ത്, മണവാരി രതീഷ്, രജ്ഞിത്ചന്ദ്രന്, വിഭാഷ്കുമാര്, ഉണ്ണികൃഷ്ണന്, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: