തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടനപത്രിക ഒക്ടോബര്‍ പത്തിനകം പുറത്തിറക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്. ബഹുജനങ്ങളില്‍ നിന്ന് അഭിപ്രായം കേട്ട് വിദഗ്ധരില്‍നിന്ന് നിര്‍ദ്ദേശം സ്വീകരിച്ച് പ്രകടനപത്രിക തയ്യാറാക്കും. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടും.
യുഡിഎഫിനെ എതിര്‍ക്കുന്നവരോട് പ്രാദേശികമായ ചര്‍ച്ചകളിലൂടെ സഹകരിക്കണമോ എന്ന് തീരുമാനിക്കും.ഐഎന്‍എല്‍, സിഎംപി, ജെഎസ്എസ്, സിപിഐ എംഎല് റെഡ് ഫ്ളാഗ്, ആര്‍എസ്പി കാര്ത്തികേയന്-ബാബുദിവാകരന് വിഭാഗം,ആര്. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി, സെക്കുലര്‍ കേരള കോണ്‍ഗ്രസ് എന്നിവരുമായി സഹകരിക്കുമെന്നും വൈക്കം വിശ്വന് പറഞ്ഞു.
എസ്എന്‍ഡിപി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെ എല്‍ഡിഎഫ് ഭയപ്പെടുന്നില്ല. അവര്‍ ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. മുമ്പും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഫലവും കണ്ടിട്ടുണ്ട്. മത-സാമുദായിക സംഘടനകള്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ എല്‍ഡിഎഫ് അനുകൂലിക്കുന്നില്ല. സംസ്ഥാനസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താകും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടാകുക എന്നും വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: