തിരുവനന്തപുരം: ശത്രുസൈന്യത്തിന്റെ മുന്നേറ്റത്തെ തടഞ്ഞ് ബങ്കറുകള്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനം കാത്ത ഭാസ്കരന്‍നായരുടെ വീരചക്രയ്ക്ക് സുവര്‍ണ ജൂബിലിയുടെ തിളക്കം. 1965 -ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ സെപ്റ്റംബര്‍ 23നാണ് ഭാസ്ക്കരന്‍നായര്‍ പാക് സൈന്യത്തെ തുരത്തുന്നതിനിടയില്‍ വീരമൃത്യു വരിക്കുന്നത്.
തിരുവനന്തപുരം നേമം കല്ലിയൂര്‍ ഊക്കോട് ദേവകി മന്ദിരത്തില്‍ ശിവതാണുപിള്ളയുടെയും ദേവകിഅമ്മയുടെയും മകനായി ജനിച്ച ഭാസ്കരന്‍നായര്‍ 1961 ലാണ് സൈന്യത്തില്‍ ചേരുന്നത്. പരിശീലനത്തിനു ശേഷം 9-ാം മദ്രാസ് റെജിമെന്റി(ട്രാവന്‍കൂര്‍) ലേക്കായിരുന്നു നിയമനം.
ഇന്ത്യാ-പാക്ക്യുദ്ധത്തില് ലാഹോര്‍ സെക്ടറില്‍ ഇഞ്ചോഗില് കനാല്‍ പ്രദേശത്ത് രണ്ട് കമ്പനി പാക്ക് സൈന്യം തമ്പടിക്കുകയും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമവും തുടങ്ങിയിരുന്നു. ഭാസ്ക്കരന്‍നായര്‍ ഉള്‍പ്പെട്ട ഒമ്പതാം റെജിമെന്റിലെ ലഫ്: കേണല്‍ ബി.കെ.സത്യന്റെ നേതൃത്വത്തിലുള്ള കമ്പനിക്കായിരുന്നു ഇഞ്ചോഗില് കനാല്‍ പ്രദേശത്ത് തമ്പടിച്ചിരുന്ന പാക്ക് സൈന്യത്തെ തുരത്താനായി ചുമതലപ്പെടുത്തിയത്.
പ്രത്യേക ബങ്കറുകള്‍ നിര്‍മ്മിച്ചായിരുന്നു പാക് സൈന്യം തമ്പടിച്ചിരുന്നത്. സെപ്റ്റംബര്‍ 23ന് പാക് സൈന്യത്തില്‍ നിന്നും ശക്തമായ ആക്രമണം ഉണ്ടായി. പാക് ആക്രമണത്തെ നിര്‍വീര്യമാക്കണമെന്ന് ഉന്നത സൈനിക വൃത്തങ്ങളില്‍ നിന്നും നിര്‍ദ്ദേശം വന്നു. ഇതനുസരിച്ച് ഭാസ്കരന്നായരടങ്ങുന്ന കമ്പനിയിലെ ഭടന്മാര് പാക്ക് ബങ്കറുകളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചു നീങ്ങി. ഭാസ്ക്കരന്‍നായര്‍ പാക്ക് ബങ്കറിലേക്ക് ഇരച്ചു കയറുകയും മൂന്ന് ബങ്കറുകള്‍ നിശ്ശേഷം തകര്‍ത്തശേഷം നാലാമത്തെ ബങ്കര്‍ തകര്ക്കുന്നതിനിടയില് പാക്ക് സൈന്യത്തില്‍ നിന്നുള്ള ആക്രമണത്തില്‍ വീരമൃത്യുവരിക്കുകയുമായിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ ചെറുത്തു നില്പ്പില് പാക് സൈന്യം ഇഞ്ചോഗില് കനാല്‍ പ്രദേശത്തു നിന്നും പിന്‍വാങ്ങുകയും അവരുടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങുകയുമായിരുന്നു. 27 പാക് നുഴഞ്ഞുകയറ്റക്കാരെ വധിക്കാനും ഇന്ത്യന്‍ സൈന്യത്തിനായി. മുഖത്ത് വെടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഭാസ്കരന്‍നായരുടെ മൃതദേഹം കനാല്‍ബണ്ടില്‍ നിന്നും പിറ്റേദിവസം കണ്ടെത്തുകയായിരുന്നു.
രാഷ്ട്രത്തിനു വേണ്ടി ധീരമായി പോരാടി വിരമൃത്യുവരിച്ച ഭാസ്ക്കരന്നായര്ക്ക് 1965 സപ്തംബര്‍ 24ന് വീരചക്ര നല്കി രാഷ്ട്രം ആദരിച്ചു. ഒമ്പതാം മദ്രാസ് റെജിമെന്റിന് വീരചക്ര കൂടാതെ രണ്ട് സേനാമെഡലുകളും പന്ത്രണ്ട് പേര്‍ക്ക് പ്രത്യേക ആദരവും ലഭിച്ചു. 1966 നവംബര്‍ 2ന് അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനില്‍ നിന്നും ഭാസ്ക്കരന്‍നായരുടെ മാതാവ് ദേവകിയമ്മ വീരചക്ര ഏറ്റുവാങ്ങി.
വീരമൃത്യു വരിച്ച മകന്റെ ഓര്‍മ്മകള്‍ എന്നെന്നും നിലനിറുത്താന്‍ മദ്രാസ് റെജിമെന്റിന്റെ ആവശ്യപ്രകാരം വിരചക്രം ദല്‍ഹിയിലെ യുദ്ധമ്യൂസിയത്തില് സൂക്ഷിക്കുന്നതിനു നല്കി. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് നാളെ ദല്‍ഹിയില്‍ നടക്കുന്ന അമ്പതാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ ഭാസ്ക്കരനായരുടെ സഹോദരന് വാസുദേവന്‍നായര്‍ പങ്കെടുക്കുന്നുണ്ട്. അത്യാധുനിക യുദ്ധോപകരണങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ശത്രുപക്ഷത്തേക്ക് ഇരച്ചുകയറി വിരമൃത്യുവരിച്ച ഭാസ്ക്കരന്‍നായരുടെ സ്മരണകള്‍ നിലനിറുത്താനായി സംസ്ഥാനത്ത് ആകെ ഉള്ളത് ജന്മനാട്ടില് കല്ലിയൂരില്‍ പഞ്ചായത്ത് വക മൃഗാശുപത്രി കെട്ടിടത്തിന് മുകളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേരുനല്കി എന്നതുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: