പന്തളം : മതത്തിനും ജാതിക്കും അതീതമായ ചിന്താഗതിയാണന്ന് പറഞ്ഞു നടക്കുന്ന മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാര്‍ എസ്എന്‍ഡിപി യോഗം,കെപിഎംഎസ് മുതാലായ സാമുദായിക സംഘടനകള്‍ ഹൈന്ദവ ഏകീകരണത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ വിറളി പൂണ്ടിരിക്കുകയാണന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍. ബിജെപി കുളനട പഞ്ചായത്ത് പ്രതിനിധി സേമ്മളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ തത്വങ്ങള്‍ സംഘപരിവാറിനോട് യോജിക്കുന്നതല്ല, എന്നു പറഞ്ഞു നടക്കുന്ന സിപിഎമ്മുക്കാര്‍ ഗുരുദര്‍ശനങ്ങള്‍ വായിക്കേണ്ടതായുണ്ട്.അദ്വൈത സിദ്ധാന്തമാണ് ഗുരുദേവന്റെ കാഴ്പ്പാട് അതുതന്നെയാണ് സംഘപരിവാര്‍ മുന്നോട്ടു വെയ്ക്കുന്ന ആശയം. അതൊരിക്കലും ദ്വൈതം എന്നാശയം വരുന്ന വൈരുദ്ധ്യാത്മിക ഭൗതിക വാദവുമായി യോജിക്കുന്നതല്ല.ഗുരുദേവ ചിന്തകളെ കമ്മ്യൂണിസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊന്നും ഇന്ന് കമ്മ്യൂണിസമില്ല.
ഒരു താലൂക്കിന്റെ മാത്രം വലിപ്പമുള്ള ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്ന ബിജെപിയെ വെല്ലുവിളിക്കുന്നത്. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിനു മുന്‍പന്തിയിലുണ്ടായിരുന്ന ബിജെപിക്ക് ജനസ്വാധീനം വര്‍ധിച്ചതിന്റെ തെളിവാണ് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അഞ്ച് മെമ്പര്‍മാരുള്ള കുളനട പഞ്ചായത്തില്‍ അംഗത്വ വിതരണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ബിജെപിക്കു ഭരിക്കാന്‍ സാധിക്കുമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി കുളനട പഞ്ചായത്ത് പ്രസിഡന്റ് ജി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വി.എന്‍.ഉണ്ണി, ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത്ത് കുമാര്‍,ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അശോകന് കുളനട, ജനറല്‍ സെക്രട്ടറി വി. എസ് അനില്‍കുമാര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.സി.സജികുമാര്‍, സെക്രട്ടറിമാരായ വി.എം.മുരളി, വിനോദ്കുമാര്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഫിലിപ്പ്, പഞ്ചായത്ത് കണ്‍വീനര്‍ കുര്യന്,പഞ്ചായത്ത് മെമ്പര്‍മാരായ ഇന്ദിരാ ദേവി, സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: