കോഴിക്കോട്: മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താത്ത ന്യൂനപക്ഷ പദവിയുള്ള സാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്ന എല്ലാ ആനൂകൂല്യങ്ങളും മരവിപ്പിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ ലംഘിച്ച് സ്വാശ്രയ സ്ഥാപനങ്ങളുടെ എസന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കണമെന്നും കമ്മീഷന് ചെയര്മാന് അഡ്വ. എം. വീരാന്‍കുട്ടി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുസ്ലീം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് പ്രതിനിധികളുമായും മുസ്ലീംസംഘടനാ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പദവിയുള്ള മുസ്ലീം, ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ഥാപനങ്ങളോടുള്ള സമീപനത്തില്‍ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതിത്വമോ അപാകതയോ ഉണ്ടെങ്കില്‍ ആ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
ന്യൂനപക്ഷ പദവി നേടിയ മലബാറിലെ ആറ് മുസ്ലീം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ക്രമക്കേടുകള്‍ക്കെതിരെ 120ല്‍പരം പരാതികളാണ് കമ്മീഷന് ലഭിച്ചത്. സിവില്‍കോടതിയുടെ സമാന അധികാരമുള്ള കമ്മീഷന്, രജിസ്റ്റര്‍ ചെയ്ത പരാതികള്‍ കേസ്സാക്കി തെളിവെടുപ്പ് നടത്തിയശേഷം തീരുമാനമെടുക്കും. ഇത്തരം സ്ഥാപനങ്ങള്‍ ന്യൂനപക്ഷ പദവി സാമ്പത്തിക ലാഭത്തിനായി ദുരുപയോഗപ്പെടുത്തിയതായികമ്മീഷന് വിലയിരുത്തി.ഇത് വിദ്യാഭ്യാസകച്ചവടമാണ്.
പാവപ്പെട്ടവര്‍ക്കും ഡോക്ടര്മാരാകണ്ടേ? മെറിറ്റ് സീറ്റില്‍ പഠിക്കാന്‍ അര്‍ഹതയുള്ള കുട്ടികള്‍ക്ക് സീറ്റ് വാങ്ങിക്കൊടുക്കാന്‍ കമ്മീഷന് മുന്‍കയ്യെടുക്കും. മെഡിക്കല്‍ കോളജുകള്‍ക്ക് സ്വാശ്രയപദവിയുമായി ബന്ധപ്പെട്ട കാര്യം കേന്ദ്രതലത്തിലുള്ള വിഷയമായതിനാല്‍ പ്രസ്തുത അംഗീകാരം റദ്ദ് ചെയ്യാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന അനുകൂല്യങ്ങള്‍ റദ്ദ് ചെയ്യാന്‍ ന്യൂനപക്ഷ കമ്മീഷന് ആവശ്യപ്പെടാം.
2006 ലെ സ്വാശ്രയകോേളജ് രൂപീകരണസമയത്തെ 50:50 സീറ്റ് ധാരണയിലേക്ക് നീങ്ങണമെന്നാണ് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നതെന്ന് വീരാന്‍കുട്ടി അറിയിച്ചു. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയെന്നാണ് മുസ്ലീം സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ ആരോപിച്ചത്. എല്ലാ സ്വാശ്രയകോേളജുകളിലും 50:50 സീറ്റ് സംവരണവും, ഒരേ ഫീസ്നിരക്കും ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് അവര്‍ മുന്നോട്ട് വെച്ചതെന്ന് വീരാന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ന്യൂനപക്ഷകമ്മീഷന് മെമ്പര്‍മാരായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരും പങ്കെടുത്തു.
ന്യൂനപക്ഷ കമ്മീഷന് യോഗത്തില്‍ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി.എ. മജീദ്, എം.സി. മായിന്‍ഹാജി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്, പ്രൊഫ. ലബ്ബ, ഡോ. മുജീബ് റഹ്മാന്, ഡോ.സക്കീര്‍ ഹുസൈന്, അബ്ദുള്ളക്കോയ മദനി, നിസാര്‍ ഒളവണ്ണ, മുഹമ്മദ് കോയ, എ.പി. കുഞ്ഞാമു, സി. മുഹമ്മദ് ഫൈസി, പ്രൊഫ. യഹിയഖാന്, പി.കെ. അഹമ്മദ്, ഒ.അബ്ദുറഹ്മാന്, ഒ. അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: