തൃശൂര്‍: സര്‍ക്കാര്‍ ഉത്തരവ് മറികടന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കിയും ഗുരുവായൂര്‍ ദേവസ്വത്തില്‍ നിരവധി പേരെ സ്ഥിരപ്പെടുത്താന്‍ നീക്കം. ഒന്നരമാസം മാത്രം കാലാവധിയുള്ള ഭരണസമിതിയാണ് വന്‍ അഴിമതിക്ക് വഴിവെയ്ക്കുന്ന നിയമനത്തിന് അണിയറ നീക്കം നടത്തുന്നത്.
ദേവസ്വം ഭരണസമിതികള്‍ സ്വന്തം നിലയ്ക്ക് സ്ഥിരനിയമനങ്ങള്‍ നടത്താനോ, താത്ക്കാലിക നിയമനങ്ങള്‍ ക്രമപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ലെന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശം മറികടന്നാണ് എല്‍ഡി ക്ലാര്‍ക്ക്, ക്ലാസ് ഫോര്‍ ഉള്‍പ്പടെ 178 പേരെ സ്ഥിരമാക്കാന്‍ നീക്കം നടക്കുന്നത്. ഇതുവരെയുള്ള യാതൊരു ഒഴിവുകളും റിക്രൂട്ട്മെന്റ് ബോര്‍ഡിനെ അറിയിച്ചിട്ടില്ല. നേരത്തെ മുന്‍ ഭരണസമിതി ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തിരുമാനിച്ചിരുന്നെങ്കിലും യുഡിഎഫ് ഭരണ സമിതി വന്നതോടെ ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.
1999, 2000 വര്‍ഷത്തില്‍ എല്‍ഡി ക്ലാര്ക്കടക്കം ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനായിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ യാതൊരു നടപടിയും ഭരണസമിതി സ്വീകരിച്ചില്ല. ലഭിച്ച അപേക്ഷകള്‍ തൂക്കി വില്‍ക്കുകയാണ് ദേവസ്വം ചെയ്തത്. തുടര്‍ന്ന് താത്ക്കാലിക നിയമനത്തിലുടെ പിന്‍വാതില്‍ നിയമനം നടത്തുകയായിരുന്നു.
പിന്നിട് കോടതി വിധികള്‍ സമ്പാദിച്ച് സ്ഥിര നിയമനം നടത്തുകയാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ദേവസ്വം ഭരണസമിതികള്‍ ചെയ്യുന്നത്. മുന്‍ ഭരണ സമിതി 2010ല്‍ നൂറിലധികം ദിവസവേതനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. നിലവില്‍ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തുന്നവരില്‍ ആറുമാസം മുതല്‍ ആറു വര്‍ഷം വരെയുള്ളവര്‍ ഉണ്ടെന്ന് അറിയുന്നു.
കമ്പ്യൂട്ടര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ തസ്തികയില്‍ ഡെപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പകരം പുറംലോകമറിയാതെ സിസ്റ്റം അനലിസ്റ്റിനെ നിയമിക്കുകയായിരുന്നു. പ്രായപരിധി കഴിഞ്ഞവര്‍ക്ക് സ്ഥിരം എന്‍എംആര്‍ (സ്ഥിരം താത്ക്കാലികം) എന്ന പ്രത്യേക പരിഗണന നല്കിയതും വിവാദമായിരുന്നു.
ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. നൂറുകണക്കിന് പേരുള്‍പ്പെടുന്ന അര ഡസനിലധികം ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഭരണസമിതി നിലവില്‍ വന്ന ശേഷം വിവിധ കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം റെക്കോഡാണ്. കേസ് നടത്തപ്പിന് മാത്രമായി പതിനഞ്ചിലധികം ജീവനക്കാരെയാണ് ദേവസ്വം നിയമിച്ചിരിക്കുന്നത്. സമാന സ്വഭാവമുള്ള കേസുകളില്‍ വ്യത്യസ്ത കോടതികളില്‍ പരസ്പര വിരുദ്ധമായ സത്യവാങ്മൂലം നല്കിയതും കാണാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: