കോഴിക്കോട്: ഭീകരസംഘടനയായ ഐഎസി (ഇസ്ലാമിക് സ്റ്റേറ്റ്സ്) നെ വിമര്‍ശിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് ധാര്‍മ്മികാവകാശമില്ലെന്ന് സുന്നി സമസ്ത ഇ.കെ. വിഭാഗത്തിന്റെ വിമര്‍ശനം. ഭീകരവാദം വെച്ച് പുലര്‍ത്തുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഐഎസിനെതിരായ പ്രചാരണവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് സുന്നി സമസ്ത ഇ.കെ. വിഭാഗം നേതാവ് അബൂബക്കര്‍ ഫൈസി മലയമ്മ കുറ്റപ്പെടുത്തി.
മറ്റ് ഭീകരസംഘനകളുടെ നിലപാടാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ജനാധിപത്യത്തിന്റെ ഭാഗമായ വോട്ടിംഗ് സമ്പ്രദായത്തെ എതിര്‍ത്തിരുന്നവരാണ് അവര്‍. എന്നാല്‍ ഇസ്ലാമിന്റെ ഭാഗമാണ് രാഷ്ട്രീയമെന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും അബൂബക്കര്‍ ഫൈസി ആരോപിച്ചു.
ഐഎസ് ഭീകരവാഴ്ചക്കെതിരെ ജമാ അത്തെ ഇസ്ലാമി കോഴിക്കോട് സംഘടിപ്പിച്ച ബഹുജനസംഗമത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ആയിരുന്നു ഉദ്ഘാടകനായി ക്ഷണിച്ചിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനില്ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിത ആശയങ്ങളെ മറച്ച് വെച്ചുകൊണ്ടാണ് ജമാ അത്തെ ഇസ്ലാമി ഐഎസ് ഭീകരതക്കെതിരെ ബഹുജനസംഗമം പോലുള്ള പരിപാടികള്‍ നടത്തുന്നത്. ഇത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ബദലാവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സമസ്ത നേതാവ് അബൂബക്കര്‍ ഫൈസി ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ജമാ അത്തെ ഇസ്ലാമിയുടെ ബഹുജനസംഗമം കോഴിക്കോട് ഉദ്ഘാടനം ചെയ്തത് എം.ഐ. ഷാനവാസ് എംപി ആയിരുന്നു. എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. സക്കീര്‍ഹുസൈന്‍, എംഎസ്എസ് സംസ്ഥാന സെക്രട്ടറി എഞ്ചിനീയര്‍ മമ്മദ്കോയ, ജമാ അത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീറുമാരായ ശൈഖ് മുഹമ്മദ്കാരകുന്ന്, പി. മുജീബുറഹ്മാന്‍, സംസ്ഥാന സെക്രട്ടറി ഖാലിദ് മൂസാ നദ്വി, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, എസ്ഐഒ സംസ്ഥാന സെക്രട്ടറി ശംസീര്‍ ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി കേന്ദ്രകൂടിയാലോചനാ സമിതിയംഗം ടികെ അബ്ദുല്ല എന്നിവരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: