കൊച്ചി: കണ്‍സ്യൂമര്‍ഫെഡിലെ ഗ്രൂപ്പ് പോര് സംഘര്‍ഷത്തിലും പോലീസ് ലാത്തിച്ചാര്‍ജ്ജിലും കലാശിച്ചു. ഇന്നലെ കണ്‍സ്യൂമര്‍ഫെഡ് ഓഫീസിനുള്ളിലാണ് തൊഴിലാളി സംഘടനകളുടെ സമര കോലാഹലങ്ങളും ഏറ്റുമുട്ടലും ലാത്തിച്ചാര്‍ജ്ജും നടന്നത്. ചെയര്മാന് ജോയ് തോമസിന്റെയും മുന്‍ എംഡി: ടോമിന് തച്ചങ്കരിയുടെയും അനുകൂലികളാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജ്ജിലും രണ്ട് വനിതാ ജീവനക്കാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു.
സിഐടിയു, ഐഎന്‍ടിയുസി, അഴിമതി വിരുദ്ധ സംയുക്ത സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് രാവിലെ മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് പ്രതിഷേധം തുടങ്ങിയത്. ജീവനക്കാരുടെ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു സിഐടിയുവിന്റെയും ഐഎന്‍ടിയുസിയുടെയും സമരമെങ്കിലും അഴിമതി ആരോപണവിധേയനായ പ്രസിഡന്റ് ജോയ് തോമസിനെ പിന്തുണക്കുകയായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. സമരത്തില്‍ പുറത്ത് നിന്നുള്ളവരെ ഇറക്കുകയും ചെയ്തു. ഇരു സംഘടനകളിലും ഉള്‍പ്പെടുന്ന തച്ചങ്കരിയെ അനുകൂലിക്കുന്നവരാണ് അഴിമതി വിരുദ്ധ സമിതിയുടെ പ്രതിഷേധത്തില്‍ അണിചേര്‍ന്നത്. ജോയ് തോമസിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റണമെന്നും തച്ചങ്കരിയെ മാറ്റിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. വനിതാ ജീവനക്കാര്‍ ചൂലേന്തിയും പ്രകടനം നടത്തി. മുദ്രാവാക്യവും പോര്‍വിളിയുമായി സംഘടനകള്‍ അണിനിരന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ പരസ്പരം ചെരിപ്പും കുപ്പിയും വലിച്ചെറിഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി അംഗവുമായ സതീശന് പാച്ചേനിയെ സിഐടിയു, ഐഎന്‍ടിയുസി ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പോലീസ് ഇടപെട്ടാണ് രക്ഷപ്പെടുത്തിയതെന്നും സതീശന് പാച്ചേനി അവകാശപ്പെട്ടു. ഉച്ചയ്ക്ക് സമരമവസാനിപ്പിച്ച് ഓഫീസില്‍ കയറാന്‍ ശ്രമിച്ച വനിതാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ സിഐടിയു, ഐഎന്‍ടിയുസി ജീവനക്കാര്‍ കൈയേറ്റം ചെയ്തു. ഇരു സംഘടനകളിലും ഉള്‍പ്പെട്ട ജീവനക്കാരെ തന്നെ ഇവര്‍ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.
ലാത്തിച്ചാര്‍ജ്ജില്‍ മീഡിയ വണ്‍ ചാനല്‍ ക്യാമറാമാന് സിജോയ്ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രകടനം നടത്തി. തന്നെ മര്‍ദ്ദിച്ചതായ ജീവനക്കാരി ശ്രീകലയുടെ പരാതിയില്‍ കടവന്ത്ര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: