പാലാ:പാലാ ലിസ്യൂ കര്‍മ്മലീത്താ മഠത്തില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഇഴയുന്നതില്‍ ആശങ്കയുണ്ടെന്ന് പാലാ രൂപത. പോലീസില്‍ വിശ്വാസമുണ്ട്. എന്നാല്‍ ഫലം കാണാത്തതില്‍ ആശങ്കയുണ്ടെന്ന് പാലാ രൂപത വക്താവ് ഫാ.മാത്യൂ ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.
സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിന് ശേഷവും പാലാരൂപതയിലെ മഠങ്ങള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നുണ്ട്. ഇതിന് പിന്നില്‍ ആസൂത്രിതമായ ശ്രമമാണോയെന്ന് സംശയമുണ്ട്. ചില മഠങ്ങള്‍ക്ക് നേരെ കല്ലേറും ഭീതിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിന് ശേഷം ഏഴോളം ആക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കന്യാസ്ത്രീകള്‍ നടന്നു പോകുമ്പോള്‍ കമന്റടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഈ മാസം 17നാണ് സിസ്റ്റര്‍ അമലയെ കര്‍മ്മലീത്താ മഠത്തിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആള് പോലീസ് നിരീക്ഷണത്തിലാണെങ്കിലും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് പറഞ്ഞ് കീഴടങ്ങിയ കോട്ടയം കുമ്മനം സ്വദേശി നിസാറിന് കൊലയുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
മഠത്തിലെ അന്തേവാസികളായ 30 കന്യാസ്ത്രീകളില്‍ പകുതിയിലേറെപ്പേരുടെ മൊഴി എടുത്തിരുന്നു. മഠത്തിനുള്ളില്‍ നിന്ന് നിലവില്‍ 500 രൂപ മാത്രമാണ് കാണാതായതെന്ന് അന്തേവാസികളുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: