മുഹമ്മ: കുമരകം ബോട്ടപകടത്തില്‍ മരിച്ചവരുടെ സ്മരണക്കായി മുഹമ്മയില്‍ പണികഴിയിപ്പിച്ച കെട്ടിടത്തിന് ദുരന്തസ്മാരക മന്ദിരമെന്ന് പേര് നല്‍കാതെ അധികൃതര്‍ അനാദരവ്കാട്ടി. ഡോ:തോമസ് ഐസക് ധനകാര്യമന്ത്രി ആയിരുന്നപ്പോഴാണ് സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിന് ഒരുകോടി ബജറ്റില്‍വകയിരുത്തിയത്. രണ്ടുവര്‍ഷം മുമ്പ് പണി പൂര്ത്തിയായയെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഉദ്ഘാടനം നീണ്ടുപോയി. എന്നാല്‍ നാട്ടുകാരുടെയും ബോട്ട് യാത്രക്കാരുടെയും നിരന്തര പരാതിയെ തുടര്‍ന്ന് ഈ മാസം 27ന് തുറന്ന് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്.
2002 ജൂലൈ 27നാണ് ബോട്ടപകടമുണ്ടായത്. ഒരു പിഞ്ചുകുഞ്ഞുള്‍പ്പെടെ 29 പേരുടെ ജീവനാണ് അന്ന് കായലില്‍ പൊലിഞ്ഞത്. ദുരന്തവാര്‍ത്തയറിഞ്ഞ് എത്തിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മുഹമ്മ ജെട്ടിയില്‍ സ്മാരകം പണികഴിപ്പിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു. ആ ഉറപ്പാണ് ഇപ്പോഴും പാലിക്കപ്പെടാതെ കിടക്കുന്നത്. മുഹമ്മ-കുമരകം ഫെറിയിലെ യാത്രക്കാര്‍ക്കും 50 ഓളം ബോട്ട് ജീവനക്കാര്‍ക്കും പ്രയോജനപ്പെടുന്ന സ്റ്റേഷന് മാസ്റ്റര്‍ മന്ദിരത്തില്‍ മരിച്ചവരുടെ ചിത്രങ്ങളും പേരുകളും പതിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: