ആലപ്പുഴ: മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ഉത്സവങ്ങളില്‍ ആനയെ ഉപയോഗിച്ച് എഴുന്നെള്ളത്ത് നടത്താന്‍ അനുവദിക്കില്ലെന്ന് നാട്ടാന പരിപാലന ജില്ലാതല സമിതി യോഗം. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റ്റി.ആര്. ആസാദ് അദ്ധ്യക്ഷ്യത വഹിച്ചു.
നാട്ടാനപരിപാലന നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉത്സവങ്ങള്‍ മുതല്‍ പള്ളിനേര്‍ച്ച വരെയുള്ള ആഘോഷങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കാന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഉത്സവ കമ്മിറ്റികള്‍ 28നകം ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹിക വനവത്കരണ വിഭാഗം ഓഫീസില്‍ ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എഴുന്നെള്ളിപ്പിന് അഞ്ച് ആനകളില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ 25 ലക്ഷം രൂപയില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷയും എലിഫെന്റ് സ്ക്വാഡിന്റെ സേവനവും ഉറപ്പുവരുത്തണം. 15 ആനയില്‍ കൂടുതലുണ്ടെങ്കില്‍ ജില്ലാതല സമിതിയുടെ പ്രത്യേക അനുമതി വാങ്ങണം. രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക ഫോമില്ല. ഉത്സവക്കമ്മിറ്റികളുടെ ലെറ്റര്‍ ഹെഡില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
ജില്ലയില്‍ ഇതുവരെ 19 ആനകളുടെ വിവരങ്ങളും രേഖകളും ഉടമകള്‍ രജിസ്ട്രേഷനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാര്‍ പറഞ്ഞു. ആനകളുടെ രജിസ്ട്രേഷന് 28 നകം പൂര്‍ത്തീകരിക്കും. മൊത്തം 21 ആനകളുണ്ടെന്നാണ് വിലയിരുത്തല്‍. സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ജില്ലാ സമിതി വിലയിരുത്തും.
രജിസ്ട്രേഷനായി സമര്‍പ്പിച്ച ട്രാന്‍സ്പോര്‍ട്ട് പെര്‍മിറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നല്കിയ അനുമതി പത്രം/നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്, ഉപഹാര/കൈമാറ്റ സര്‍ട്ടിഫിക്കറ്റ്, പ്രതിരോധമരുന്നുകള്‍ നല്‍കിയതിന്റെ റിക്കോര്‍ഡ്, രോഗ-ചികിത്സാ റിക്കോര്‍ഡ്, മൂവെമെന്റ് രജിസ്റ്റര്‍, ഫീഡിങ് രജിസ്റ്റര്‍, 2014 സപ്തംബര്‍ ഒന്നു മുതല്‍ 2015 ഓഗസ്റ്റ് 30 വരെയുള്ള കാലയളവിലെ വര്‍ക്ക് രജിസ്റ്റര്‍, മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, എലിഫെന്റ് ഡേറ്റ ബുക്ക്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, 2008 ജൂണ്‍ 20നു മുമ്പ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആനയെ കൊണ്ടുവന്നതിന്റെ വിവരം തുടങ്ങിയ രേഖകളാണ് പരിശോധിക്കുക.
ആനകളുടെ രക്തപരിശോധനയും രോഗപരിശോധനയും ജില്ലാ വെറ്ററിനറി ഓഫീസര്‍ നടത്തും. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനയെ ഉചിതമായി സംരക്ഷിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നേരിട്ട് പരിശോധന നടത്തും.
ഉത്സവ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരത്തിന് ഫോണ്‍: 0477 2246034. യോഗത്തില്‍ പോലീസ്-ദേവസ്വം-ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, കമ്മിറ്റിയംഗങ്ങള്‍, ആനയുടമ സംഘടനയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: