കോട്ടയം: അക്ഷരനഗരിയെ സാന്ദ്രസംഗീതംകൊണ്ട് നാദ താള ലയത്തിലാറാടിക്കുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വാദ്യോത്സവത്തിനും കലാസന്ധ്യകള്ക്കും ഇന്ന് മാമ്മന്‍ മാപ്പിള ഹാളില്‍ തിരി തെളിയും.
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് സംഘടിപ്പിക്കുന്ന നാദം 2015 എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രഥമ പഞ്ചദിന അന്താരാഷ്ട്ര സംഗീത ശാസ്ത്ര സംഗമവേദിയില്‍ രാവിലെ 9.30 മുതല്‍ ആദിമ-അത്യാധുനിക വാദ്യോപകരണശേഖര പ്രദര്‍ശനം, വാദ്യോപകരണ നിര്‍മ്മാണപ്രദര്‍ശനം, എംജി സര്‍വ്വകലാശാലാ യുവജനോത്സവ വിജയുകളുടെ കലാ പ്രകടനം, സംഗീതസന്ധ്യ എന്നിവയാണ് ഇന്ന് നടക്കുക. വൈകിട്ട് 5 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടനയോഗത്തില്‍ അന്താരാഷ്ട്ര വാദ്യോപകരണപ്രദര്ശനത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. അന്താരാഷ്ട്ര സംഗീതോത്സവം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. അന്തര്‍സര്‍വ്വകലാശാല സംഗീത മല്‍സരം ജോസ്.കെ.മാണി എം.പി.യും സംഗീതപഠനകേന്ദ്രത്തിന്റെ ആര്‍കൈവ്സ് കെ.സുരേഷകുറുപ്പ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ് ഏബ്രഹാം കലമണ്ണില്‍, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, രജിസ്ട്രാര്‍ എം ആര് ഉണ്ണി, സ്റ്റുഡന്റ്സ് സര്‍വ്വീസ് ഡയറക്ടര്‍ ഡോ. എസ് ഹരികുമാര്‍ എന്നിവര്‍ സംസാരിക്കും.
സംഗീത, വാദ്യോപകരണ ഉപാസകനും ഗവേഷകനുമായ ജോയി ഫെര്‍ണാണ്ടസ് ഒരുക്കുന്ന അറുനൂറില്പരം അപൂര്‍വ്വ വാദ്യോപകരണങ്ങളെ പരിചയപ്പെടുവാനുള്ള അസുലഭാവസരമാണ് നാദം 2015ല്‍ ഒരുക്കിയിട്ടുള്ളത്.
കര്‍ണാടകസംഗീതത്തെ ജനപ്രിയമാക്കാന്‍ നിര്‍ണായകപങ്കു വഹിക്കുന്ന സഞ്ജയ് സുബ്രഹ്മണ്യന്റെ സംഗീതക്കച്ചേരിയോടെയാണ് കലാസന്ധ്യകള്‍ക്ക് തുടക്കമാകുക. പ്രൊഫഷണല്‍ ചാര്‍ച്ചേര്‍ഡ് അക്കൗണ്ടന്റായ സഞ്ജയ് സുബ്രഹ്മണ്യന് ഇന്ത്യന്‍ സംഗീതമേഖലയില്‍ ഉന്നതസ്ഥാനീയനാണ്. വരദരാജന് (വയലിന്), നെയ്വേലി വെങ്കിടേഷ് (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന് (ഘടം) എന്നിവരും പങ്കെടുക്കും.
വ്യാഴാഴ്ച പാലക്കാട്ടുനിന്നുള്ള പരമ്പരാഗത വാദ്യോപകരണങ്ങളുടെ നിര്‍മ്മാണപ്രക്രിയ പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്ന പരിപാടി സംസ്കൃത സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എംസി ദിലീപ്കുമാര് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, എം.ജി സര്‍വ്വകലാശാല സ്റ്റാഫ് ക്രിക്കറ്റ് ക്ലബ്ബ്, സാഖ്യ വില്ലേജ് എന്നിവരുടെ സഹകരണത്തോടെയാണ് നാദം 2015 സംഘടിപ്പിച്ചിരിക്കുന്നത്. മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന എല്ലാ പരിപാടികളിലേക്കുമുള്ള പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: