ന്യൂദല്‍ഹി: അമേരിക്കന്‍ വിമാന നിര്‍മ്മാണക്കമ്പനിയായ ബോയിംഗില്‍ നിന്ന് സൈനികാവശ്യങ്ങള്‍ക്കുള്ള 37 ഹെലിക്കോപ്ടറുകള്‍ വാങ്ങാന്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിച്ചു. 22 അപ്പാച്ചെ കോപ്ടറുകളും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള 15 ചിനൂക് കോപ്ടറുകളുമാണ് വാങ്ങുക.250 കോടി ഡോളറിന്റെ ഇടപാടാണിത്.
രാജ്യസുരക്ഷ ശക്തമാക്കാന്‍ ഇവ വാങ്ങണമെന്ന് 2013ല്‍ സൈന്യം ശുപാര്‍ശ ചെയ്തതാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ വച്ചുതാമസിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് ഈ ഇടപാടിന് മന്ത്രി സഭാ സമിതി തീരുമാനിച്ചത്.
ഇവയില്‍ ഘടിപ്പിക്കാനുള്ള ആയുധങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കും. വ്യോമാക്രമണം അഴിച്ചുവിടാന്‍ ഉതകുന്നവയാണ് അപ്പാച്ചെ കോപ്ടറുകള്‍.
293 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഇവയ്ക്ക് 5165 കിലോ ഭാരമുണ്ട്. 18 മീറ്റര്‍ നീളമുള്ള ഇവയില്‍ രണ്ടു പേര്‍ക്ക് കയറാം. ഏതുകാലാവസ്ഥയിലും പറന്നുയരാന്‍ കഴിയുന്ന ഇവയ്ക്ക് ഒരു മിനിറ്റിനുള്ളില്‍ 128 ലക്ഷ്യങ്ങളെ വരെ നിരീക്ഷിക്കാം. സൈനികരെയും ഭാരവും വഹിക്കാന്‍ കഴിയുന്നവയാണ് ചിനൂക്ക് കോപ്ടറുകള്‍.196 മൈല്‍ വേഗത്തില്‍ പറക്കാം. യുദ്ധഭൂമിയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സൈനികരെ എത്തിക്കാനും ഭക്ഷണവും മറ്റും എത്തിക്കാനും ഇവ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: