എരുമേലി: ഗുരുവായൂര്‍ സര്‍വ്വീസിനായി എത്തിയ പുതിയ ബസ് മാറ്റാനുള്ള കെഎസ്ആര്‍ടിസിയുടെ ഉന്നതാധികാരികളുടെ നീക്കം ഹിന്ദുഐക്യവേദി തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഗുരുവായൂര്‍ സര്‍വ്വീസിനായി എത്തിയ ബസില്‍ എടിഒയുടെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ എരുമേലി ക്ഷേത്രം-ഗുരുവായൂര്‍ ക്ഷേത്രം എന്ന് സ്റ്റിക്കര്‍ ഒട്ടിച്ചതാണ് മേലധികാരികളെ പ്രകോപിപ്പിച്ചത്. രാത്രിയോടെ പുതിയ ബസിന് സര്‍വ്വീസിനുള്ള അനുമതി നല്‍കേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് ഫോണിയൂടെ ഉണ്ടായത്.
സംഭവമറിഞ്ഞ് ഹിന്ദുഐക്യവേദി താലൂക്ക് കമ്മറ്റി മനോജ് എസ് ന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്ത് പ്രതിഷേധിച്ചതോടെ പുതിയ ബസ് സര്‍വ്വീസിന് അയക്കാമെന്ന് ഉന്നതാധികാരി സമ്മതിക്കുകയായിരുന്നു.
ഹിന്ദുഐക്യവേദി പ്രവര്‍ത്തകരെ വിവരം അറിയിച്ചത് കെഎസ്ആര്‍ടിസിയിലെ തന്നെ ചില ജീവനക്കാരാണെന്ന് ആരോപിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഈ ഉന്നതാധികാരി. ഗുരുവായൂര്‍ സര്‍വ്വീസിനായി എത്തിയ പുതിയ ബസില്‍ സര്‍വ്വീസ് സ്ഥലങ്ങള്‍ മാത്രമാണ് ഒട്ടിച്ചതെന്നും മറ്റു ബസുകളിലും ഇതുപോലെ ഒട്ടിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. ഏറെ പഴക്കം ചെന്ന ബസ് ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ജനകീയ പ്രതിഷേധം കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി പുതിയ ബസ് നല്‍കിയതെന്നും ആ ബസിലാണ് സ്റ്റിക്കര്‍ ഒട്ടിച്ചതെന്നും ഹിന്ദുഐക്യവേദി നേതാക്കളും പറഞ്ഞു.
എരുമേലി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴും നടക്കുന്നതെന്നും ഈ നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: