കോട്ടയം: ചട്ടവിരുദ്ധമായി വിദേശയാത്ര നടത്തി വിവാദത്തിലായ എംജി സര്‍വ്വകലാശാല പ്രോ. വിസി ഡോ. ഷീന ഷുക്കൂറിനെ രക്ഷിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം രംഗത്ത്.
കഴിഞ്ഞദിവസം ന്യൂനപക്ഷ കമ്മീഷന് കോഴിക്കോട് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ. മജീദിന്റെ സര്‍ക്കാരിനെതിരായ പ്രസ്താവന ഈ ലക്ഷ്യത്തോടെയാണെന്ന് വിലയിരുത്തപ്പെടുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലീഗിന്റെ ആരോപണം യുഡിഎഫ് നേതൃത്വം ഗൗരവമായി കാണുമെന്നും ചര്‍ച്ചയ്ക്ക് വേദിയുണ്ടാകുമെന്നും കണക്കുകൂട്ടിയാണ് നീക്കം. കഴിഞ്ഞ മെയ് 22നാണ് ഡോ. ഷീന ഷുക്കൂര്‍ യുഎഇയിലെ ഇറാനി ക്ലബ്ബില്‍ ചെറുവത്തൂര്‍ കെഎംസിസി കുടുംബസംഗമത്തില്‍ പങ്കെടുത്തത്. 23ന് നടക്കുന്ന നിര്‍ണ്ണായകമായ അക്കാദമിക് കൗണ്‍സില്‍ യോഗം ഉപേക്ഷിച്ചാണ് പ്രോ. വിസി ലീഗ് അനുകൂല സംഘടനയായ കെഎംസിസിയുടെ പരിപാടിയില്‍ പങ്കെടുത്തത്. മുസ്ലിംലീഗിന്റെ പച്ചക്കൊടിക്ക് കീഴില്‍ അണിനിരന്നതുകൊണ്ടാണ് തനിക്കും ഭര്‍ത്താവിനും സര്‍ക്കാര്‍വക വാഹനവും വീടും ലഭിച്ചതെന്നും അവര്‍ പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതോടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഓഫീസ് വൈസ് ചാന്‍സലറോട്’റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
പ്രോ വിസിക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നോമിനികളായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസി ഡോ. ബാബു സെബാസ്റ്റിയനെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നു.
വിസിക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് പ്രതിനിധികളായ സിന്‍ഡിക്കേറ്റ് അംഗങ്ങളും രംഗത്ത് വന്നു. പ്രോ. വിസിക്കെതിരെനടപടി ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും പ്രക്ഷോഭമാരംഭിച്ചു. കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനകളും പ്രോ. വിസിക്കെതിരെ രംഗത്തുവന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ 19ന് ചേരുവാന്‍ നിശ്ചയിച്ചിരുന്ന സിന്‍ഡിക്കേറ്റ് യോഗം വിസി മാറ്റി വച്ചു. യോഗം മാറ്റിവച്ചത് അറിയിച്ചില്ലെന്ന് ആരോപിച്ച് പ്രോ വിസിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തി. ഇതോടെ വിസിയും പ്രോ. വിസിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷമുണ്ടായി.
ഈ സാഹചര്യത്തിലാണ് മുസ്ലിംലീഗ് നേതാവിന്റെ പ്രസ്താവന ഷീന ഷുക്കൂറിനെ രക്ഷിക്കുന്നതിനുള്ള തന്ത്രമായി വിലയിരുത്തപ്പെടുന്നത്. എംജി സര്‍വ്വകലാശാലയിലെ പ്രശ്നങ്ങളില്‍ വിസിയുടെ പിന്നില്‍ കേരള കോണ്‍ഗ്രസ് നിലയുറപ്പിച്ചതോടെയാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടീല്‍ ഉണ്ടായത്. ഗവര്‍ണര്‍ ശക്തമായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ഡോ. ഷീന ഷുക്കൂറിനെ രാജിവെപ്പിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യവും ലീഗ് പരിഗണിക്കുന്നുണ്ടന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: