ആലപ്പുഴ: രണ്ടാം കൃഷിയുടെ നെല്ലിന് ഒക്ടോബര്‍ ഒന്നു മുതല്‍ മാത്രമെ പിആര്‍എസ് (പാഡി റസീപ്റ്റ് സ്ലിപ്പ്) നല്‍കുകയുള്ളുവെന്ന സപ്ലൈകോയുടെ തീരുമാനം മൂലം കുട്ടനാട്ടിലെ കര്‍ഷകര്‍ ആശങ്കയില്‍. പിആര്‍എസ് ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നതിനനുസരിച്ചു വില ലഭിക്കാനും താമസം നേരിടുമെന്നാണു കര്‍ഷകര്‍ പറയുന്നത്. ഒക്ടോബറിനു മുമ്പുതന്നെ ആയിരത്തോളം ഹെക്ടറിലെ വിളവെടുപ്പു പൂര്‍ത്തിയാകും. കഴിഞ്ഞ പുഞ്ച സീസണ് വരെ നെല്ലുസംഭരിച്ച് അന്നു തന്നെയോ അല്ലെങ്കില്‍ മൂന്നു ദിവസങ്ങള്‍ക്കകമോ പിആര്‍എസ് നല്‍കിയിരുന്നു. കൊയ്ത്ത് ആരംഭിക്കാറായിട്ടും രജിസ്ട്രേഷന് നടപടി പോലും പൂര്‍ത്തീകരിച്ചിട്ടില്ല.
രജിസ്ട്രേഷന് നമ്പര്‍ ലഭിച്ചാല്‍ മാത്രമെ സംഭരിക്കുകയും വില ലഭിക്കുകയുമുള്ളു. ഇതിനിടെയാണ് പിആര്‍എസ് നല്‍കാനുള്ള നടപടിയും വൈകിപ്പിക്കുന്നത്. കൃഷിയുടെ വിളവെടുപ്പുകാലം രണ്ടു ഘട്ടങ്ങളായി സര്‍ക്കാര്‍ നിജപ്പെടുത്തിയതാണ് ഇതിനു കാരണമായി അധികൃതര്‍ പറയുന്നത്. പുഞ്ചകൃഷിവിളവെടുപ്പു കാലം ജനുവരി മുതല്‍ മേയ് വരെയും രണ്ടാം കൃഷിയുടേത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമായാണു നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ആഴ്ചകള്‍ക്കു മുന്‍പു തന്നെ രണ്ടു സമയങ്ങളിലും വിളവെടുപ്പു നടക്കാറുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കര്‍ഷകരുമായി യാതൊരു ചര്‍ച്ചയും നയത്തിയിരുന്നില്ല. കര്‍ഷകര്‍ക്ക് മുന്‍കൂര്‍ വിവരം നല്‍കാനും സര്‍ക്കാര്‍ തയ്യാറായില്ല.
സര്‍ക്കാരിന്റെ തീരുമാനം കര്‍ശനമാക്കിയാല്‍ വിളവെടുക്കുന്ന നെല്ല് പാടത്തുതന്നെ ദിവസങ്ങള്‍ കൂട്ടിയിടേണ്ടിവരും. ഇതു വന്‍ നഷ്ടത്തിനു കാരണമാകും. ഇക്കഴിഞ്ഞ സീസണ് വരെ കൊയ്ത്തു കഴിഞ്ഞു ദിവസങ്ങള്‍ക്കകം തന്നെ നെല്ലെടുക്കുകയായിരുന്നു പതിവ്. ഈ രീതിതന്നെ തുടരണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മഴ ശക്തമായി തുടരുന്നതും കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മഴ പെയ്യുന്ന സാഹചര്യത്തില്‍ കൊയ്ത നെല്ല് കൂടുതല്‍ ദിവസങ്ങള്‍ പാടത്ത് സൂക്ഷിക്കാന്‍ കഴിയില്ല. ഇത് കര്‍ഷകര്‍ക്ക് വന്നഷ്ടത്തിനിടയാക്കും. നെല്ല് സംഭരണം വൈകുന്നത് ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാര്‍ കര്‍ഷകരെ വീണ്ടും ചൂഷണം ചെയ്യാനിടയാക്കും. എന്നാല്‍ പിആര്‍എസ് നല്‍കുന്നത് ഒക്ടോബര്‍ ഒന്നു മുതലാണെങ്കിലും കൊയ്ത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ നെല്ലു സംഭരിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: