കാസര്‍കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്ന് നാലു മാസം കഴിഞ്ഞിട്ടും സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ കഴിയുന്ന 100 ലധികം കായിക വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചില്ല. പ്രത്യേക ഉത്തരവിലൂടെ സ്കൂളുകളില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ വിവിധ ജില്ലകളിലായി നടക്കുന്ന റവന്യൂ ജില്ലാ കായികമേളയില്‍ ഇവര്‍ക്ക് പങ്കെടുക്കാനാവില്ല. ഇന്നലെ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് ഇന്ന് മുതല്‍ ആരംഭിക്കുന്ന റവന്യൂ ജില്ലാ കായികമേളകളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ നഷ്ടമായി. ഇതോടെ ഇവരുടെ ഒരു വര്‍ഷത്തെ കായിക സ്വപ്നങ്ങളാണ് പൊലിഞ്ഞത്.
കഴിഞ്ഞ ജൂണ്‍ മാസത്തിന് മുമ്പ് തന്നെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് കായിക ക്ഷമതാമത്സരം നടത്തി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.
സ്പെഷ്യല്‍ കാറ്റഗറിയിലുള്‍പ്പെടുത്തി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഹോസ്റ്റലില്‍ താമസിച്ചു വേണം പഠനം നടത്താന്‍. അതിനാല്‍ സര്‍ക്കാരിന് ഈ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നല്‍കേണ്ട ഉത്തരവാദിത്വമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം, താമസം, പഠനം എന്നിവ നല്‍കേണ്ടത് സര്‍ക്കാരാണ്. അതാത് ഹോസ്റ്റലിന്റെ സമീപ പ്രദേശത്തുള്ള സ്കൂളുകളിലാണ് ഇതുവരെ പ്രവേശനം നല്‍കിയിരുന്നത്. കായിക പരിശീലനത്തിനുള്ള സമയം ക്രമീകരിക്കാനാണ് ഇങ്ങനെ പ്രവേശനം നല്‍കുന്നത്. ഇക്കുറി മാത്രമാണ് പ്ലസ് വണ്‍ പ്രവേശനം അവതാളത്തിലായത്. സ്കൂള്‍ തുറന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും കായിക പരിശീലനം പോലും നടത്താനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞു.
അധികൃതര്‍ കായിക വിദ്യാര്‍ത്ഥികളോട് കാട്ടുന്ന അനാസ്ഥയ്ക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് രക്ഷിതാക്കള്‍. സംസ്ഥാനത്ത് ആയിരക്കണക്കിന് പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും പ്രത്യേക ഉത്തരവ് ലഭിക്കാത്തതിനാല്‍ ഇവര്‍ പടിക്ക് പുറത്താണ്. കായിക ക്ഷമതയുടെ അടിസ്ഥാനത്തില്‍ മാത്രം തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഇവര്‍. പ്ലസ് വണ്‍ പ്രവേശനത്തിന് ഹയര്‍ സെക്കണ്ടറി വകുപ്പ് ഏകജാലക സംവിധാനത്തില്‍ പറയുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ചിലത് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് സ്കൂളുകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ പ്രത്യേക ഉത്തരവ് ആവശ്യമാണ്. ഉത്തരവ് ഇറക്കാതെ കുട്ടികളെ വട്ടംകറക്കുകയാണ് ഹയര്‍ സെക്കണ്ടറി വകുപ്പ്. ഉത്തരവ് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്താകമാനം നൂറിലധികം കുട്ടികളുടെ കായിക ഭാവിയാണ് ഇതോടെ നഷ്ടമായത്. ക്ലാസ്സുകള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ തന്നെ ഇവരുടെ പഠനം എങ്ങനെയാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: