ന്യൂദല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട കേസില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ ഇവിടെ പഠിക്കുന്ന നൂറുകണക്കിന് കുട്ടികള്‍ക്ക് ആശ്വാസമായി. വയനാട്ടിലെ ഡി.എം. എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് കോടതി തള്ളിയത്.
ഇവിടങ്ങളില്‍ അടിസ്ഥാന സൗകര്യമില്ലെന്ന കാരണം പറഞ്ഞ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇവയ്ക്ക് അംഗീകാരം നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതിന് എതിരെ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി കൗണ്‍സിലിന് നിര്‍ദ്ദേശം നല്കി. എന്നാല്‍ അത് പാലിക്കാതെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. നടപടികള്‍ വൈകിയതോടെ കോളേജുകള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. താത്ക്കാലികമായി പ്രവേശനം നടത്താന്‍ അവര്‍ ഡിവിഷന് ബെഞ്ചില്‍ നിന്ന് ഇടക്കാല ഉത്തരവും സമ്പാദിച്ചു. ഇതിനെതിരെയും കൗണ്‍സില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഇവയാണ് ഇന്നലെ കോടതി തള്ളിയത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട മെഡിക്കല്‍ കൗണ്‍സിലിന്റെ നിലവിലുള്ള നടപടികള്‍ പരിഹാസ്യമാണെന്നാണ് ജസ്റ്റീസ് എം.വൈ. ഇക്ബാല്‍ അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പറഞ്ഞത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളേജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന് തീരുമാനിച്ചത് കുട്ടികളുടെ ഭാവി കണക്കിലെടുത്താണെന്ന എംസിഐയുടെ വാദവും അന്ന് കോടതി തള്ളിയിരുന്നു. നിര്‍ദ്ദിഷ്ട ഫീസ് നല്കി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ബെഞ്ച് പറഞ്ഞിരുന്നു. മൂന്നു കോളേജുകളും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: