ന്യൂദല്‍ഹി: അഞ്ച് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. നാളെ പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കും. പ്രസംഗത്തില്‍ ഭാരതത്തിന്റെ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള അവകാശവാദം മോദി ഉന്നയിക്കും.
ജി ഫോര്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ബോയിംഗ് വിമാന കമ്പനിയുമായി ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറും അമേരിക്കന്‍ സര്‍ക്കാരുമായി പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള കരാറും ഒപ്പു വക്കും.
ശനിയാഴ്ച സിലിക്കണ്‍വാലിയിലേക്ക് തിരിക്കുന്ന മോദി ആപ്പിള്‍ സിഇഒ ടിം കുക്കുമായും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുമായും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായും ചര്‍ച്ച നടത്തും. അയര്‍ലന്‍ഡ് വഴിയാണ് മോദി അമേരിക്കയിലേക്ക് പോവുക. 60 വര്‍ഷത്തിനിടെ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയടക്കം 170 ഓളം ലോക നേതാക്കളാണ് യുഎന്‍ പൊതു സഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കില്‍ എത്തുന്നത്. കനത്ത സുരക്ഷയാണ് ലോക നേതാക്കള്‍ക്കായി ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: