തിരുവനന്തപുരം: മൂന്നാറില്‍ ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. മുന്നാര്‍ സമര പരാജയത്തിന്റെ കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ ആത്മപരിശോധന നടത്തണമെന്നും വിഎസ് പറഞ്ഞു.
തിരുവനന്തപുരം പ്രസ്ക്ലബില്‍ മുന്നാര്‍ സമരം ഒരു ട്രേഡ് യൂണിയന് പുനര്‍വിചിന്തനം എന്ന സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു വിഎസ്. കേരളത്തിലെ സമര ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് മൂന്നാര്‍ സമരം. പൂര്‍ണ്ണമായും സ്ത്രീ തൊഴിലാളികളുടെ സമരമാണിത്. ജീവിതാനുഭവങ്ങളില്‍ നിന്ന് പഠിച്ച പാഠം ഉള്‍ക്കൊണ്ടാണ് അവര്‍ സമരം മുന്നോട്ടു നീക്കിയതെന്ന് വി.എസ് പറഞ്ഞു.
ട്രേഡ് യൂണിയനുകളെ ഒഴിവാക്കി നിര്‍ത്തിയാണ് അവര്‍ സമരം ചെയ്തത്. 10-12 മണിക്കൂര്‍ നേരം മഞ്ഞും തണുപ്പുമേറ്റാണ് അവര്‍ ജോലി ചെയ്യുന്നത്. എന്നിട്ട് അവരുടെ കൂലിയോ വെറും 200 രൂപയും. ഇവിടെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയും, മറ്റു തൊഴില്‍ എടുക്കുന്നവരും 600 മുതല്‍ 800 രൂപ വരെ വാങ്ങുന്നിടത്താണ് ഇവരുടെ ഈ 200 രൂപാ കൂലി. ഇതും കൊണ്ടാണ് അവര്‍ ജീവിതം മുന്നോട്ടു നീക്കുന്നത്. അവരുടെ ലായങ്ങളുടെ നിലവിലെ അവസ്ഥയോ പരിതാപകരമാണ്. ഒരൊറ്റ മുറിയിലാണ് അവര്‍ ജീവിതം തള്ളി നീക്കുന്നത്. കല്യാണം കഴിഞ്ഞു വരുന്ന പെണ്മക്കള് വരെ ഇതേ റൂമില്‍ ഒരുമിച്ച് തന്നെ കിടക്കേണ്ടി വരുന്നു. നമ്മള് ഓര്‍ക്കേണ്ട കാര്യമാണിത്.
മുന്നാറിന്റെ അടയാള മുദ്ര തന്നെ കൊളുന്തു നുള്ളുന്ന സ്ത്രീ തൊഴിലാളികളാണ്. 20 കിലോ വരെ കൊളുന്തു നുള്ളുന്ന അവര്‍ അതും ചുമലിലെറ്റി എത്രദൂരം നടന്നാണ് ഫാക്ടറിപടി വരെ എത്തുന്നത്. ഇതവരില്‍ പലരെയും രോഗികളാക്കി മാറ്റിയിരിക്കുന്നു. എല്ലാത്തിനും രണ്ടു ഗുളികകള്‍ ആണ് കണ്ണന് ദേവന് കമ്പനി നല്‍കുന്നത്. ഈ ഒരേ ഗുളികകള്‍ കൊണ്ട് എന്ത് കാര്യം. കൊളുന്തു നുള്ളുന്ന ഈ സ്ത്രീകള്‍ ഇപ്പോള്‍ സമൂഹത്തിനു പിന്നിലുള്ള ചോദ്യ ചിഹ്നമാണ്. ഇവരുടെ കാര്യം ഏറ്റെടുത്ത് നടത്തുന്നതില്‍ നമ്മുടെ ട്രേഡ് യൂണിയനുകള്‍ ആകമാനം പരാജയപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ ആത്മ പരിശോധന നടത്തണം.
എങ്ങിനെ ഈ രംഗത്തുള്ള എല്ലാ തൊഴിലാളികളെയും തങളുടെ കുടക്കീഴില് അണിനിരത്താമെന്ന കാര്യവും അവര്‍ പുനര്‍വിചിന്തനം നടത്തണം. വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: