ജയ്പൂര്‍: രാജ്യത്ത് ഏറ്റവുമധികം തൊഴില്‍, വിദ്യാഭ്യാസ സംവരണം നല്കുന്ന സംസ്ഥാനമായി രാജസ്ഥാന് മാറി. തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങളില്‍ 68 ശതമാനം സംവരണം നല്കുന്ന ബില്ല് രാജസ്ഥാന് നിയമസഭ പാസാക്കി.
ഗുജ്ജാര്‍ സമുദായത്തിന് അഞ്ച് ശതമാനം സംവരണവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 14 ശതമാനവുമാണ് സംവരണം ഏര്‍പ്പെടുത്തിയത്. 32 ശതമാനം ജനറല്‍ സീറ്റുകളും മാറ്റി വച്ചു. സുപ്രീം കോടതി നിശ്ചയിച്ച അമ്പത് ശതമാന പരിധി കടന്നാണ് രാജസ്ഥാന് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച രണ്ട് ബില്ലുകളാണ് രാജസ്ഥാന് നിയമസഭ പാസാക്കി.
2009ല്‍ രാജസ്ഥാന് സര്‍ക്കാര്‍ പാസാക്കിയ സംവരണ നയം തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നത്. അന്ന് അമ്പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് രാജസ്ഥാന് ഹൈക്കോടതി ബില്‍ റദ്ദാക്കിയിരുന്നു. പുതിയ ബില്ലും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് നിയമവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ സംവരണ ബില്‍ കോടതിയില്‍ തള്ളപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ആവശ്യപ്പെടും.
കര്‍ണാടക, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും 50 ശതമാനത്തില്‍ കൂടുതല്‍ സംവരണമുണ്ടെന്നും ബില്‍ പാസാക്കാന്‍ ആവശ്യമായ നടപടികളെല്ലാം കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: