കോഴിക്കോട്: ജനാധിപത്യനിയമങ്ങള്‍ പാലിക്കാതെ നടക്കുന്ന സി എസ് ഐ മലബാര്‍ മഹായിടവക സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി മലബാര്‍ ഡയോസിസ് മൂവ്മെന്റ്(എംഡിഎം). ചട്ടങ്ങളെയും നിയമങ്ങളെയും നിരാകരിച്ചും ജനകീയ പ്രതിഷേധത്തെ അവഗണിച്ചും നാളെ നടക്കുന്ന മഹായിടവകയുടെ ആദ്യ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാതെ പിന്മാറുമെന്ന് എംഡിഎം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്രിസ്തീയസഭയില്‍ നിഷ്പക്ഷവും ഭരണഘടനാപരവും സുതാര്യവുമായി നടത്തേണ്ട സഭയുടെ സ്വതന്ത്ര തെരഞ്ഞെടുപ്പിനെ തുടക്കം മുതല്‍ക്കെ നിരുത്തരവാദപരമായ പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. സഭാ ഭരണഘടനയെയും വിശ്വാസികളെയും പുച്ഛത്തോടെ മാത്രം കാണുന്ന ചില സഭാ മേലാളര്‍ക്ക് വിടുവേല ചെയ്ത് അവരുടെ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. പരേതനായ സഭാ പുരോഹിതന്റെ വ്യാജ ഒപ്പിട്ട ചെക്ക് പാസ്സാക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നേരിടുന്നയാളിന്റെ നാമനിര്‍ദ്ദേശ പത്രിക പോലും ഉന്നതസമിതി തെരഞ്ഞെടുപ്പിലേക്ക് സ്വീകരിച്ചിട്ടുണ്ട്. കമ്മിറ്റി തീരുമാനമില്ലാതെ തെരഞ്ഞെടുപ്പ് നടത്തല്‍, അജണ്ടയും കണക്കുകളും മുന്‍കൂട്ടി നല്കാതിരിക്കല്, സമയക്രമം പാലിക്കാതിരിക്കല്‍, ട്രഷറര്‍ പദവി നോമിനേഷന് വഴിയാക്കല്‍ തുടങ്ങി ഏഴോളം ഭരണഘടനാ ലംഘനങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്നത്. പഴയ ഉത്തര കേരള മഹായിടവകയെ വിഭജിച്ച് മലബാര്‍ മഹായിടവകയാക്കിയപ്പോള് പാലിക്കേണ്ടുന്ന സാമ്പത്തിക വിഭജനം പാലിച്ച് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല.
കോടികളുടെ അഴിമതി മറച്ചുവെക്കാനും കുറ്റവാളികളെ രക്ഷിച്ചെടുക്കാനും വേണ്ടിയാണ് തിടുക്കപ്പെട്ട് ചട്ടങ്ങള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഡയോസിസ് മൂവ്മെന്റ് പ്രസിഡന്റ് ഡേവിഡ് സാമുവല്‍ ജോസഫ്, ഏണസ്റ്റ് എടപ്പള്ളി, ജോവറ്റ് ഫ്രാന്‍സിസ്, ജീവാനന്ദ് ജോണ്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: