അമ്പലപ്പുഴ: എഐവൈ ഗുണഭോക്താക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസറെ തടഞ്ഞുവച്ചു. ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ വീടുനിര്‍മ്മാണത്തിന് പണം അനുവദിച്ച ഗുണഭോക്താക്കളാണ് അമ്പലപ്പുഴ ബിഡിഒയെ നാലുമണിക്കൂറോളം തടഞ്ഞുവച്ചത്.
ബ്ലോക്കിനു കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലായി ആകെ 826 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഇഎംഎസ് ഭവന പദ്ധതി പരിഷ്കരിച്ച് ഗുണഭോക്താവിന് രണ്ടുലക്ഷം രൂപയാണ് മാറിവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2011 സപ്തംബറില്‍ നല്‍കാമെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായ 70,000വും സംസ്ഥാന സര്‍ക്കാര്‍ വക 50,000വും ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ 24,000, 32,000, 24,000 രൂപവീതവും വകയിരുത്തി രണ്ടു ലക്ഷം രൂപ ഓരോ ഗുണഭോക്താക്കള്‍ക്കും നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതിക്കാവശ്യമായ പണം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് അട്ടിമറിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വാക്കുകേട്ട് ഉണ്ടായിരുന്ന വീട് പൊളിച്ചു നീക്കി പകരം പുതിയ വീടു നിര്മ്മിക്കാനാരംഭിച്ചവര്ക്ക് ത്രിതല പഞ്ചായത്തുകളുടെയും കേന്ദ്രത്തില്‍ നിന്നും അനുവദിച്ച തുക കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഇതോടെ പലരുടെയും വീടുനിര്‍മ്മാണം മുടങ്ങി. വാഗ്ദാനം ചെയ്ത പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങിയവര്‍ പിന്നീട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയും അപേക്ഷ സമര്‍പ്പിച്ചു. മാസങ്ങള്‍ക്കു മുമ്പു നല്കിയ അപേക്ഷയും പരിഗണിക്കാതായതോടെയാണ് പുറക്കാട് പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ ബുധനാഴ്ച രാവിലെ പത്തുമണിയോടെ അമ്പലപ്പുഴ ബ്ലോക്ക് ആഫീസിലെത്തി ബിഡിഒയെ തടഞ്ഞുവച്ചത്.
പദ്ധതിക്കായി അഞ്ഞൂറുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ 300 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ടെന്നും കാട്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതല്ലാതെ ആവശമായ പണം എത്തിയിട്ടില്ലെന്നും ബിഡിഒ ആര്. വേണുഗോപാല്‍ പറഞ്ഞു. ഇങ്ങനെ ലഭ്യമാക്കിയെന്ന് അവകാശപ്പെടുന്ന 300കോടി രൂപയില്‍ പദ്ധതിക്ക് തുടക്കം കുറിച്ച 2011- 12 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ വിഹിതം ഒഴികെ ബാക്കി വര്‍ഷങ്ങളിലെ തുക നല്‍കാമെന്നാണ് വ്യവസ്ഥ. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും ബിഡിഒ പറഞ്ഞു. എന്നാല്‍ പണം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് കൈക്കൊണ്ടതോടെ പുന്നപ്ര പോലീസ് സ്ഥലത്തെത്തി ബ്ലോക്ക് മെമ്പര്മാരുമായുള്ള ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: