ആയുര്‍വേദ പാരമ്പര്യമുള്ള ഒട്ടേറെ തറവാടുകള്‍ നമുക്കുണ്ട്. ഉപാസനയാല്‍ ഇവരെല്ലാം അതിപ്രശസ്തരായിരുന്നു. മിക്ക ഗ്രാമങ്ങളിലും ഇത്തരം വൈദ്യകുടുംബങ്ങള്‍ ഉണ്ടായിരുന്നു. അഷ്ടവൈദ്യന്മാര് എന്നറിയപ്പെടുന്ന കുടുംബങ്ങള്‍. മെഡിക്കല്‍ കോളേജ് പോലെ വലിയ യൂണിവേഴ്സിറ്റിപോലെ വികസിച്ചിരുന്നു. അക്കൂട്ടത്തില്‍ പെട്ട വയസ്കര മൂസിന്റെ ചികിത്സയിലെ ഒരനുഭവം.
വയസ്കര ആര്യന് നാരായണന് മൂസ് കുറച്ചുകാലം തിരുവനന്തപുരത്ത് താമസിച്ചിരുന്നു. അക്കാലത്ത് ഒരു കുടുംബത്തില്‍ ഒരു അത്യാഹിതം നടന്നു.
അവിടുത്തെ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ചേര്‍ന്ന് ഒരു മുറിയില്‍ കിടന്ന് ഉറങ്ങി. ബാക്കിയുള്ള അംഗങ്ങളെല്ലാം ആ വലിയ വീടിന്റെ പലയിടത്തായിട്ടാണ് ഉറങ്ങാന്‍ കിടന്നത്.
പിറ്റേ പ്രഭാതത്തില്‍ ഈ മുറിയൊട്ട് തുറന്നുകണ്ടില്ല. വിളിച്ചിട്ടും മറുപടിയൊന്നുമില്ല. എന്തുംവരട്ടെ എന്നു കല്‍പ്പിച്ച് വാതില്‍ വെട്ടിപ്പൊളിച്ചു. അവിടെ കിടന്നവര്‍ അബോധാവസ്ഥയില്‍ കിടക്കുകയാണ്. മുറിയിലെ നെരിപ്പോടില്‍ അപ്പോഴും തീയണഞ്ഞിരുന്നില്ല.
ഒന്നും നോക്കാനില്ല, ഉടനെ തന്നെ ചെന്ന് ആര്യന് മൂസിനെ മാത്രം വരുത്തിയാല്‍ മതി. കുടുംബത്തിലെ കാരണവര്‍ പറഞ്ഞു. മൂസ് താമസിയാതെ വന്നു. നെരിപ്പോടിലെ പുക അടച്ചിട്ട മുറിയില്‍ കിടന്ന് ശ്വസിച്ചതിനാലാണ് ഈ അനിഷ്ടം സംഭവിച്ചതെന്ന് അദ്ദേഹം മനസ്സിലാക്കി. ഉടനെതന്നെ ഇവരെ വെയിലത്ത് കിടത്തുവാന്‍ പറഞ്ഞു.
വെയില് പരന്നുവരുന്നതേയുള്ളൂ. കാറ്റും കൊണ്ടവര്‍ കിടന്നു. വെയില് മൂത്ത് വന്നപ്പോഴേയ്ക്കും ഓരോരുത്തരായി ഉണര്‍ന്നുവന്നു. ഒരു മരുന്നും ചെയ്യാതെ തന്നെ അവര്‍ സാധാരണപോലെയായി. പാരമ്പര്യസിദ്ധിതന്നെയാണ് ഈ ചികിത്സ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: