ആലപ്പുഴ: ഇന്നത്തെ കാലഘട്ടത്തില്‍ ഹോമിയോപ്പതി ചികിത്സാരീതിക്ക് ഏറെ പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഹോമിയോ ആശുപത്രി എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്ഥലപരിമിതി മൂലം നിര്‍മ്മാണം തുടങ്ങാന്‍ കഴിയാതിരുന്ന കലവൂരിലെ ഹോംകോയുടെ മരുന്നുല്പ്പാദനകേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഭൂമികൈമാറ്റം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മരുന്നുനിര്മ്മാണകേന്ദ്രത്തിന് ആവശ്യമായ 57 സെന്റ് സര്‍ക്കാര്‍ ഭൂമിയുടെ രേഖകള്‍ ഡോ.ടി.എം. തോമസ് ഐസക് എം.എല്‍.എ.യ്ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറി.
ഹോംകോയ്ക്ക് ഭൂമി കൈമാറുന്നതോടെ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 41 പഞ്ചായത്തുകളില്‍ക്കൂടി ഹോമിയോ ആശുപത്രി വരുന്നതോടെ കേരളത്തില്‍ എല്ലാ പഞ്ചായത്തിലും ഹോമിയോ ആശുപത്രികള്‍ എന്നത് യാഥാര്‍ഥ്യമാകും. ഹോമിയോ-ആയുര്‍വ്വേദ വിഭാഗങ്ങളെ കൂട്ടിയിണക്കി ആയുഷ് വകുപ്പ് ആദ്യഘട്ടത്തില്‍ രൂപവത്കരിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിയോപ്പതിക്ക് ഏറെക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഹോമിയോപ്പതിയുടെയും ഹോംകോയുടെയും വികസനത്തിന് 30 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് നാല് പുരസ്കാരങ്ങള്‍ ലഭിച്ചതായി മന്ത്രി പറഞ്ഞു. ഹോംകോയെ കേന്ദ്ര സ്ഥാപനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു. കെട്ടിടത്തിന്റെ പുതുക്കിയ രൂപരേഖയുടെ പ്രകാശനം എം.പി. നിര്‍വഹിച്ചു.
ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജെമുന, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. രാജേശ്വരി, ജില്ലാപഞ്ചായത്തംഗം പി.പി. സംഗീത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. ജോര്‍ജ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സത്യനേശന്, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. രവീന്ദ്രദാസ്, മുന്‍ എം.എല്‍.എ. എ.എ.ഷുക്കൂര്‍, ആലപ്പുഴ ഡി.എം.ഒ. ഡോ.എസ്. ഇന്ദു, ജനപ്രതിനിധികളായ ശിവമണി, അഡ്വ. ചന്ദ്രലേഖ, എന്‍.പി. സ്നേഹജന്, പ്രസന്ന രാമചന്ദ്രന്, എം.സി. സേതുനാഥ്, മായാ ദിലീപ്, യൂണിയന് പ്രതിനിധികളായ കെ.വി. മേഘനാഥന്, അഡ്വ. ആര്. റിയാസ്, ഹോംകോ ചീഫ് ഫാര്‍മസി ഓഫീസര്‍ ഡോ. എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: