ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും എവര്‍ട്ടണും മികച്ച വിജയം. മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെ തകര്‍ത്തപ്പോള്‍ എവര്ട്ടണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റീഡിങ്ങിനെ കീഴടക്കി നാലാം റൗണ്ടിലെത്തി.
സണ്ടര്‍ലാന്‍ഡിനെതിരായ കളിയില്‍ സിറ്റിക്ക് വേണ്ടി സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ഒമ്പതാം മിനിറ്റില്‍ സിറ്റിയുടെ ജീസസ് നവാസിനെ ബോക്സിനുള്ളില്‍ വച്ച് സണ്ടര്‍ലാന്‍ഡ് താരം വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് അഗ്യൂറോ ഗോള്‍ മഴക്ക് തുടക്കമിട്ടത്. പിന്നീട് 25-ാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിങിന്റെ പാസില്‍ നിന്ന് കെവിന് ഡി ബ്രുയന് ലീഡ് ഉയര്‍ത്തി.
33-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ഗോള്‍ നേട്ടം മൂന്നാക്കി. റഹിം സ്റ്റര്‍ലിങിന്റെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചത് ക്ലിയര്‍ ചെയ്യാനുള്ള സണ്ടര്‍ലാന്‍ഡ് താരം വിറ്റോ മനൊനെയുടെ ശ്രമമാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. മൂന്ന് മിനിറ്റിനുശേഷം സിറ്റി ഗോള്‍ പട്ടികയും തികച്ചു. ഇത്തവണ റഹിം സ്റ്റര്ലിങായിരുന്നു സ്കോറര്‍. ഇതോടെ ആദ്യപകുതിയില്‍ തന്നെ സിറ്റി 4-0ന്റെ അപരാജിത ലീഡ് നേടി. രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ സിറ്റി താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ 84-ാം മിനിറ്റില്‍ സണ്ടര്‍ലാന്‍ഡ് ഒരു ഗോള്‍ മടക്കി.
റീഡിങിനെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് എവര്ട്ടണ് വിജയം നേടിയത്. 36-ാം മിനിറ്റില്‍ ബ്ലാക്ക്മാന്റെ ഗോളിലൂടെ റീഡിങ് മുന്നിലെത്തി. എന്നാല്‍ 62-ാം മിനിറ്റില്‍ ബാര്‍ക്ക്ലിയും 73-ാം മിനിറ്റില്‍ ജെറാര്‍ഡ് ഡ്യുലോഫ്യയും ഗോള്‍ നേടിയതോടെ വിജയം എവര്ട്ടണൊപ്പമായി.
മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല 1-0ന് ബര്മിങ്ഹാമിനെയും സ്റ്റോക്ക് സിറ്റി ഇതേ മാര്‍ജിനില്‍ ഫുള്ഹാമിെനയും ഹള്‍ സിറ്റി 1-0ന് സ്വാന്‍സീ സിറ്റിയെയും പരാജയപ്പെടുത്തിയപ്പോള്‍ ലീസസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെയും മിഡില്‍സ്ബറോ 3-0ന് വോള്‍വ്സിനെയും കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: