കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതതയിലുള്ള മരത്തിന്റെ ശാഖ ഒടിഞ്ഞ് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ തുടര്‍ചികിത്സക്കായി സര്‍ക്കാര്‍ 10 ലക്ഷം രൂപ കൂടി അനുവദിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇടകൊച്ചി കരീത്തറ ഹൗസില്‍ മിഥുന് കെ.എസിന് 10 ലക്ഷം കൂടി അനുവദിച്ചത്.
2013 ഏപ്രില്‍ 22 ന് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് മിഥുന്റെ (21)ശരീരത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തു നിന്ന മരത്തിന്റെ ശാഖ ഒടിഞ്ഞു വീണത്. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ 3,59,000 ലക്ഷം നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ മിഥുന്റെ ചികിത്സക്ക് ഇതേവരെ 20 ലക്ഷത്തോളം രൂപ ചെലവായി. ആകെയുണ്ടായിരുന്ന രണ്ട് സെന്റ് വിറ്റാണ് ചികിത്സ നടത്തിയത്. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യമാണ് ഇതു സംബന്ധിച്ച് കമ്മീഷനില്‍ പരാതി നല്‍കിയത്.
വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചാല്‍ രോഗം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുടര്‍ചികിത്സക്കുള്ള മുഴുവന്‍ പണവും സര്‍ക്കാര്‍ നല്‍കണമെന്ന് 2015 മാര്‍ച്ച് 20 ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കമ്മീഷന് ഒക്ടോബര്‍ 20 ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഒക്ടോബര്‍ 26 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്.
ഇതിനെ തുടര്‍ന്നാണ് വിഷയം മന്ത്രിസഭായോഗം പരിഗണിച്ച് 10 ലക്ഷം കൂടി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ചികിത്സാ സഹായമായി 13,59,000 ലക്ഷം രൂപ ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് മുഴുവന്‍ തുകയും അനുവദിച്ചത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മിഥുന്റെ പിതാവിനെ വിവരം രേഖാമൂലം അറിയിച്ചതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: