സ്വന്തം ലേഖകന്‍
എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന് ശരണമന്ത്രങ്ങളുയരാന്‍ ആഴ്ചകള്‍മാത്രം ബാക്കിനില്‍ക്കെ എരുമേലിയിലെ ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നാളെ അവലോകന യോഗം നടക്കും. വര്‍ഷാവര്‍ഷം അവലോകനയോഗങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ പലതും നടപ്പാക്കുന്നില്ല. അവലോകനയോഗത്തിന് ശേഷം തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവര്‍ തിരിഞ്ഞ് നോക്കാത്തത് യോഗങ്ങള്‍ പ്രഹസനമാക്കിമാറ്റുന്നുവെന്ന് ഭക്തര്‍ക്ക് ആക്ഷേപമുണ്ട്.
രാവിലെ 10 മണിക്ക് എരുമേലി ദേവസ്വം ബോര്‍ഡ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷതവഹിക്കും. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന പ്രവേശന കവാടമായ എരുമേലിയിലെത്തുന്ന ലക്ഷക്കണത്തിന് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ചാണ് സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്.
ദേവസ്വം ബോര്‍ഡ് , വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും. എന്നാല്‍ ശബരിമല തീര്‍ത്ഥാടനുവുമായി ബന്ധപ്പെട്ട അവലോകനങ്ങളിലെ ചര്‍ച്ചകളും -പ്രശ്നപരിഹാരങ്ങളും വെറും പ്രഹസനമാകുന്ന പതിവ് ശൈലി തുടരാനാണ് സാധ്യതയെന്നും നാട്ടുകാര്‍തന്നെ പറയുന്നു. ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങളിലെ വളരെ പ്രധാനപ്പെട്ടവയായ ഖരമാലിന്യ സംസ്ക്കരണം, കുടിവെള്ള വിതരണം, വഴിവിളക്കുകള്‍, കെഎസ്ആര്‍ടിസി വികസനം, റോഡുകളുടെ നവീകരണം, വലിയതോട്- ചെറിയതോട് ശുചീകരണം, ഫയര്‍ഫോഴ്സ്, കനകപ്പലം 110 കെവിസബ് സ്റ്റേഷന്, തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ചര്‍ച്ചകളും പരിഹാരങ്ങളും ഉണ്ടാകേണ്ടതാണ്. എന്നാല്‍ എരുമേലിയുടെ ഗതികേടും ശാപവുമായ ഖരമാലിന്യ സംസ്ക്കരണവും ഇന്നും പാതിവഴിയില്‍തന്നെ കിടക്കുകയാണ്. വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപ മുടക്കി അറ്റകുറ്റപണി നടത്തി നിലനിര്‍ത്തുന്ന കൊടിത്തോടും പ്ലാന്റും ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും പൂര്‍ത്തീകരിക്കാതെ കിടക്കുന്ന കവുങ്ങുംകുഴി പ്ലാന്റുമാണ് എരുമേലിയിലുടെ ശാപമായി തീര്‍ന്നിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനവേളയിലടക്കം വരുന്ന ടണ്‍കണക്കിന് ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ നിലവിലുള്ള പഞ്ചായത്തിന്റെ സംവിധാനം അപര്യാപ്തമാകുനന്നതോടെ തീര്‍ത്ഥാടനകേന്ദ്രവും- ജനവാസ മേഖലകളും മിക്കപ്പോഴും ദുര്‍ഗന്ധപൂരിതമാകുന്നതും പതിവാണ്.
എരുമേലിയിലെ ഖരമാലിന്യം സംസ്ക്കരിക്കുവാന്‍ അടിയന്തിര നടപടി വേണമെന്ന് പറയുന്നവര്‍ അവലോകന യോഗത്തിന് ശേഷം എരുമേലിയിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയുടെ വികസനത്തിനായി ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിയ്ക്ക് നല്കിയ സ്ഥലമല്ലാതെ ഒരിഞ്ചു ഭൂമിപോലും അധികമായി വാങ്ങാന്‍ കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ശ്രദ്ധേയമാണ്. കെഎസ്ആര്‍ടിസിയ്ക്കായി തമ്പുരാന്‍കുന്നിലും, ഓരുങ്കല്‍കടവില്‍ ഏക്കറുകണക്കിന് പുറംപോക്ക് ഭൂമിയുണ്ടെങ്കിലും അത് പിടിച്ചെടുത്ത് കെഎസ്ആര്‍ടിസിയ്ക്ക് നല്കാന് പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല. 10 ബസ്സുകള്‍മാത്രം പാര്‍ക്ക് ചെയ്യാവുന്ന ഡിപ്പോയില്‍ 30 ബസ്സുകള്‍ തിരത്തിയിട്ട് പൊതുജനങ്ങള്‍ക്കും , വാഹനയാത്രക്കാര്‍ക്കും ദുരിതം സമ്മാനിക്കുകയാണ് കെഎസ്ആര്‍ടിസി ചെയ്യുന്നത്. കെഎസ്ആര്‍ടിസിയ്ക്ക് അധികമായി സ്ഥലം എടുക്കാനുള്ള എംഎല്‍എയുടെ നീക്കം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതും പുറംപോക്ക് ഭൂമി കൈയേറ്റക്കാരുടെ സമ്മര്‍ദ്ദമാണെന്നും സൂചനകളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സര്‍ക്കാരിന്റേയും എംഎല്‍എയുടേയും പ്രധാന വാഗ്ദാനമായിരുന്നു എരുമേലി ടൗണ്‍ഷിപ്പ് വികസനം. എന്നാല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അധികാര വടംവലിയില്‍ പ്രഖ്യാപനം അറബിക്കടലിലേക്ക് കപ്പല്‍ കയറ്റിവിടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എംഎല്‍എയെ അടിച്ചൊതുക്കാന്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപനം പ്രദേശിക ഭരണകൂടവും ചില നേതാക്കളും സംയുക്തമായി ചരടുവലി നടത്തിയതാണെന്ന് മുമ്പ്തന്നെ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എരുമേലിയുടെ വികസനകാര്യത്തില്‍ എംഎല്‍എ വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്നും ഒറ്റയാള്‍ പോരാട്ടത്തിലൂടെ വികസനം നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും നേതാക്കളും പറയുന്നു. ആരോപണങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പലവഴിക്ക് എത്തുമ്പോഴും നഷ്ടം എരുമേലിയുടെ വികസനത്തിന് മാത്രമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥലമില്ലാത്തതിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടിവരുന്ന ഫയര്‍ഫോഴ്സ് ഇന്നും പെരുവഴിയിലാണ് കിടക്കുന്നത്. 2.5 കോടി രൂപാ ചിലവില്‍ എരുമേലി വയിതോട് നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ 20 ലധികം വര്‍ഷമായി കനകപ്പാലം 110 കെവി സബ് സ്റ്റേഷന് കാടുകയറി – തുരുമ്പെടുത്ത് നശിച്ചിട്ടും സര്‍ക്കാരിനോ- രാഷ്ട്രീയ നേതാക്കള്‍ക്കോ യാതൊരു വിഷമവുമില്ല. വഴിവിളക്കുകള്‍ , റോഡുകളുടെ നവീകരണം, സൈന്‍ബോര്‍ഡുകള്‍, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങളിലും സ്ഥിതി വിഭിന്നമല്ല.
ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ കൊള്ളയിക്കാന്‍ കാത്തുനില്ക്കുന്ന കരാര്‍- കച്ചവടക്കാരും ഇതിന് കുടപിടിക്കുന്ന ദേവസ്വം ബോര്‍ഡ് അടക്കമുള്ള പഞ്ചായത്തും- ഉന്നത ഉദ്യോഗസ്ഥരും എരുമേലിയുടെ ശാപമാണെന്നും എരുമേലി കേന്ദ്രീകരിച്ച് മജിസ്ട്രേറ്റ് അധികാര കേന്ദ്രം പ്രത്യേകമായി വേണമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: