മുംബൈ: മുംബൈയില്‍ ട്രെയിനുകളില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കി 188പേരെ കൊന്ന കേസില്‍ എട്ടു പ്രതികളും മരണത്തിന്റെ വ്യാപാരികളാണെന്നും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പ്രത്യേക മക്കോക്ക കോടതിയില്‍ നടന്ന വാദത്തിലാണ് പ്രോസിക്യൂഷന് ഇക്കാര്യം പറഞ്ഞത്.
കേസിലെ പിടിയിലായ 13 സിമി ഭീകരരില്‍ 12 പേരും കുറ്റക്കാരാണെന്ന് ഈ മാസം പതിനൊന്നിന് മക്കോക്ക കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ട വാദത്തിലാണ് 12 പ്രതികളില്‍ എട്ടുപേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ശിക്ഷയുമായി ബന്ധപ്പെട്ട വാദം ഇന്നലെ പൂര്‍ത്തിയായി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 30ന് കോടതി വിധിക്കും. മരണത്തിന്റെ വ്യാപാരികളായ, ഗൂഡാലോചനയില്‍ പങ്കെടുത്ത മൂന്നു പേര്‍ക്കും ബോംബ് വച്ച അഞ്ചു പേര്‍ക്കും വധശിക്ഷയും നാലു പേര്‍ക്ക് ജീവപര്യന്തവും നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
2006 ജൂലൈ 11 വൈകിട്ട് 6.23 മുതല്‍ എട്ടു മിനിട്ടിനകം ഏഴു ട്രെയിനുകളിലാണ് ഭീകരര്‍ ബോംബു സ്ഫോടനങ്ങള്‍ നടത്തിയത്. ഖാര് റോഡ്, ബാന്ദ്ര, ജോഗേശ്വരി, മാഹിം, ബോറിവ്ലി, മാട്ടുങ്ക, മീരാ റോഡ് റെയില്‍വേ സ്റ്റേഷനുകളില്‍ നടന്ന സ്ഫോടനങ്ങൡ 188 പേര് കൊല്ലപ്പെട്ടു. 817 പേര്‍ക്ക് പരിക്കേറ്റു.
കമല്‍ അഹമ്മദ് അന്‍സാരി(37), തന്‍വീര്‍ അഹമ്മദ് അന്‍സാരി(37), മൊഹമ്മദ് ഫൈസല്‍ ഷെയ്ഖ്(36), എത്തേഷാം സിദ്ദിഖ്(30), മൊഹമ്മദ് മജീദ് ഷാഫി(32), ഷെയ്ഖ് ആലം ഷെയ്ഖ്(41), മൊഹമ്മദ് സജീദ് അന്‍സാരി (34), മുസമ്മില്‍ ഷെയ്ഖ്( 27), സൊഹെയ്ല് മെഹ്മൂദ് ഷെയ്ഖ്(43), സമീര്‍ അഹമ്മദ് ഷെയ്ഖ്( 36), നാവേദ് ഹുസൈന് ഖാന്( 30), ആസിഫ് ഖാന്( 38), എന്നിവര്‍ കുറ്റക്കാരണെന്നാണ് പ്രത്യേക ജഡ്ജി യതിന് ഡി ഷിന്‍ഡെ കണ്ടെത്തിയിരുന്നത്.
പാക് ചാരസംഘടനയായ ഐഎസ്ഐയും ലഷ്ക്കര്‍ ഇ തൊയ്ബയും സിമിയും ചേര്‍ന്നാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: