കോഴിക്കോട്: പെരുന്നാള്‍ ദിനത്തില്‍ പള്ളികളും ഈദ്ഗാഹുകളും കേന്ദ്രീകരിച്ച് രാഷ്ട്രീയാവശ്യത്തിന് ഒപ്പ് ശേഖരണം നടത്താന്‍ മുസ്ലിം ലീഗിന്റെ നിര്‍ദ്ദേശം. ഏക സിവില്‍ കോഡിനെപരാമര്ശിക്കുന്ന, ഭരണഘടനയിലെ 44-ാം വകുപ്പ് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നല്കാന് തയ്യാറാക്കുന്ന നിവേദനത്തിന്റെ ഭാഗമായിട്ടാണ് ഒപ്പ് ശേഖരണം.
എന്നാല്‍, മതാചാരത്തിനുള്ള പുണ്യദിനം രാഷ്ട്രീയാവശ്യത്തിന് ദുര്വിനിയോഗിക്കുന്നതിനെതിരേ വ്യാപകമായ പ്രതിഷേധമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു കോടി ഒപ്പ് ശേഖരണം നടത്തുമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നത്. ഇതിനായി കീഴ്ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മതത്തെ രാഷ്ട്രീയാവശ്യത്തിനു വിനിയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കിയാല് നടപടിക്കു കാരണമാകുന്നതാണ് ഈ നീക്കമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പഞ്ചായത്ത്, മണ്ഡലം കമ്മറ്റികള്‍ മുഖേന ശേഖരിക്കുന്ന ഒപ്പുകള്‍ ഈ മാസം 30നകം ജില്ലാ കമ്മറ്റി ഓഫീസുകളില്‍ എത്തിക്കണമെന്നാണ് കീഴ്ഘടകങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
സ്വന്തം വിശ്വാസവും ആചാരവും അനുസരിച്ച് ജീവിക്കാന്‍ രാജ്യത്തെ ഓരോപൗരനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് രാഷ്ട്രപതിക്ക് നല്‍കാനുദ്ദേശിക്കുന്ന നിവേദനത്തില്‍ ലീഗ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഏകസിവില്‍ കോഡ് നിര്‍ദ്ദേശിക്കുന്ന 44-ാം വകുപ്പ് ഇതിന് കടകവിരുദ്ധമാണെന്നും അതിനാല്‍ ഭരണഘടനയില്‍ നിന്ന് അത് നീക്കണമെന്നുമാണ് ലീഗിന്റെ വാദം.
രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതക്കും എതിരാണ് ഏകസിവില്‍ കോഡ് എന്ന് വരുത്തിത്തീര്‍ക്കാനും ഇത് അണികളില്‍ അടിച്ചേല്‍പ്പിക്കാനുമാണ് മുസ്ലിംലീഗ് ലക്ഷ്യമിട്ടിരിക്കുന്നത്. ലീഗ് നേതൃത്വത്തിന്റെ സങ്കുചിത താല്‍പ്പര്യം മുസ്ലിം സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢനീക്കത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: