ആലപ്പുഴ: അമൃതകീര്‍ത്തി പുരസ്കാര നിറവിലാണ് നിമിഷകവി അഥവാ ആശുകവി എന്ന് പ്രസിദ്ധി നേടിയ മഹാകവി മുതുകുളം ശ്രീധര്‍. മുതുകുളത്ത് മാലിമേല്‍ കിഴക്കതില്‍ ടി. ഗൗരിയമ്മയുടേയും എ വാസുദേവന്‍ പിളളയുടേയും മകനായ ഇദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രി, സാഹിത്യവിശാരദ്, മലയാളം ബിഎ, സംസ്കൃതം എംഎ എന്നീ ബിരുദങ്ങള്‍ സമ്പാദിച്ചു. തുടര്‍ന്ന് മുതുകുളത്തുണ്ടായിരുന്ന രണ്ട് സംസ്കൃതസ്കൂളുകളില് അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
യുദ്ധകാലത്തോട് അനുബന്ധിച്ച് മിലിട്ടറിയില്‍ ചേര്‍ന്നു കുറച്ചുകാലം സേവനമനുഷ്ഠിച്ചശേഷം സ്വദേശത്ത് തിരിച്ചെത്തി. കേരളം വാരിക, മലയാളരാജ്യം ചിത്രവാരിക, കലാനിധി മാസിക മുതലായ ആനുകാലികങ്ങളില്‍ കവിതകളും കഥകളും പ്രസിദ്ധപ്പെടുത്തി. മിലിട്ടറിയില്‍ ജോലിനോക്കുമ്പോള്‍ ‘ഉഷ’ എന്ന ഖണ്ഡകാവ്യവും അനുഭവങ്ങള്‍ എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചത്തിയശേഷം സ്റ്റേറ്റ് എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് മലയാളത്തിന്റേയും സംസ്കൃതത്തിന്റേയും റിസോഴ്സ് പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
കുറേനാള്‍ കോട്ടയം സാഹിത്യസമിതിയുടെ പ്രസിഡന്റുമായി മേഘദൂതം തര്‍ജ്ജിമ (പൂര്‍വഭാഗം) പൂത്തേഴത്ത് രാമന്മേനോന്റേയും പൂര്‍വോത്തരഭാഗങ്ങള്‍ ഒന്നിച്ച് ഡോ. ശൂരനാട് കുഞ്ഞന്പിളളയുടേയും അവതാരികയോടെ സതേണ്ബുക്ക്സ്ററാള് വിതരണം ചെയ്തു. ആകാശവാണിയില്‍ കവിതയും സുഭാഷിതങ്ങളും അവതരിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഇതിവൃത്തമായി സ്വീകരിച്ച് നവഭാരതം സംസ്കൃത മഹാകാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഊര്‍മിള എന്നൊരു ഖണ്ഡകാവ്യം, ശ്രീവിദ്യാധിരാജവിജയം, അഷ്ടാലയ നാടകീയം (നായകാഭരണം) തുടങ്ങിയ മഹാകാവ്യങ്ങളും എഴുതിയിട്ടുണ്ട്. ചെങ്കോട്ട്കോണം സത്യാനന്ദ സരസ്വതിസ്വാമിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഗുരുവിന്റെ ചരിത്രം മഹാകാവ്യമായി രചിച്ചു.
ഇതിനിടെ മുക്കോലയ്ക്കല്‍ ഭഗവതിയുടെ സ്തുതിയായി ശ്യാമളാസ്തവവും പ്രസിദ്ധീകരിച്ചു. വാഴൂര്‍ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികളും ഡോ. ശൂരനാട് കുഞ്ഞന്‍പിളളയും മഹാകവിപ്പട്ടം നല്കുകയുണ്ടായി. തുളസീവനസംഗീതപരിഷത്ത് കവിരാജാ ബിരുദവും നല്കി. വിശ്വസംസ്കൃത പ്രതിഷ്ഠാനം പണ്ഡിതരത്ന ബഹുമതി നല്കി ആദരിച്ചു. സ്വാമി സത്യാനന്ദ സരസ്വതി ഭാഷാപാണിനി പദവിയും നല്കുകയുണ്ടായി. നാഗനന്ദം നാടകം വിവര്‍ത്തനം ചെയ്തു. അത് ‘ത്യാഗമഹിമ’ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. ഗവ. എന്‍സൈക്ലോപീഡിയായില്‍ ‘ക’ സീരീസില്‍ ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വാഴൂര്‍ വിദ്യാനന്ദ തീര്ത്ഥപാദസ്വാമികളുടെ നിര്‍ദേശമനുസരിച്ച് സുവിഭാദമഞ്ജരി എഴുതി.
തിരുവനന്തപുരം വിദ്യാധിരാജ സമാജം വക സ്കൂളിലും പോസ്റ്റ് ഗ്രാജുവേഷന് സെന്ററിലും വളരെ നാള് അധ്യാപകനായി ജോലിനോക്കി. അനേകം സദസ്സുകളില്‍ സംസ്കൃതത്തില്‍ സ്വാഗതഗീതം എഴുതിവായിച്ച് പ്രശംസ നേടിയിട്ടുണ്ട്. മാതാ അമൃതാനന്ദമയീ മഠം ട്രസ്റ്റിന്റെ അഭ്യര്‍ത്ഥനമാനിച്ച് ‘അമൃതായനം’ എന്നൊരു സംസ്കൃത മഹാകാവ്യം അമ്മയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. ശൃംഗേരി മഠാധിപതി ശങ്കരാചാര്യര്‍ ഭാരതീതീര്ത്ഥസ്വാമികള് ഇദ്ദേഹത്തെ സുകവി എന്നും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അംഗങ്ങള്‍ പെട്ടെന്നു രചിച്ച സംസ്കൃത സ്വാഗതഗീതത്തെ ആസ്പദമാക്കി ആശു കവി എന്ന് പ്രശംസിച്ചിട്ടുണ്ട്. എന്‍. വി. പൊന്നമ്മയാണ് ഭാര്യ. ശ്രീകുമാരി, ശ്രീലേഖ, ശ്രീകല എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: