ഋഷികേശ്: വേദാന്തപണ്ഡിതനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവുമായ സ്വാമി ദയാനന്ദ സരസ്വതി (85) സമാധിയായി. ഇന്നലെ രാത്രിയോടെ ഋഷികേശിലെ ചിന്മയ ആശ്രമത്തിലായിരുന്നു സമാധി.
ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുറച്ചു ദിവസം മുന്‍പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകന്‍ കൂടിയാണ് സ്വാമി ദയാനന്ദ സരസ്വതി.
1930 ആഗസ്ത് 15ന് ഗോപാല അയ്യരുടെയും വല്ലാംബാളിന്റെയും മകനായി തമിഴ്നാട്ടില്‍ തിരുവരൂര്‍ ജില്ലയില്‍ മഞ്ചക്കുടി ഗ്രാമത്തിലാണ് ജനനം. 1957ല്‍ സ്വാമി ചിന്മയാനന്ദ സരസ്വതി സ്വാമിയുടെ മാര്ഗദര്ശനത്തിന് കീഴില്‍ ആദ്ധ്യാത്മികജീവിതം ആരംഭിച്ചു.
1962ല്‍ പൂജ്യ സ്വാമികളില്നിന്നുതന്നെ സ്വാമി ദയാനന്ദസരസ്വതി എന്ന പേരില്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന് പ്രണവാനന്ദ സ്വാമി, താരാനന്ദസ്വാമി എന്നിവരില്‍ നിന്നും ഉപരിഗ്രന്ഥങ്ങള്‍ അധ്യയനം ചെയ്തു. അതിനുശേഷം കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി പൂജനീയ ദയാനന്ദ സരസ്വതി സ്വാമികള്‍ ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ജിജ്ഞാസുക്കളെ ആര്‍ഷമായ അധ്യാത്മവിദ്യ സമ്പ്രദായത്തനിമയോടെ പഠിപ്പിച്ചു വരികയായിരുന്നു.
അസുഖവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഈ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ ആശ്രമത്തിലെത്തി സ്വാമിയെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: