വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കയില്‍ എത്താനിരിക്കെ പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ ഭാരത-യുഎസ് സംയുക്ത പ്രഖ്യാപനം.
2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിനു മുന്നില്‍ക്കൊണ്ടുവരാന്‍ പാക്കിസ്ഥാന് തയ്യാറാകണമെന്നാണ് ശക്തമായ ഭാഷയിലുള്ള ഭാരത-യുഎസ് സംയുക്ത പ്രഖ്യാപനത്തിലെ സുപ്രധാന ആവശ്യം.
ആഗോളതലത്തില്‍ സമാധാനം നിലനിര്‍ത്താനും ജനാധിപത്യമൂല്യങ്ങളും നിയമനിര്‍വഹണവും സംരക്ഷിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഭീകരതയ്ക്കെതിരെയുള്ള ഭാരത-യുഎസ് സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്.
അല്‍ഖ്വയ്ദ, ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ ഇ മൊഹമ്മദ്, ദാവൂദ് കമ്പനി, ഹഖാനി ശൃംഖല, ദക്ഷിണേഷ്യയില്‍ അസ്ഥിരതയ്ക്കു ശ്രമിക്കുന്ന മറ്റു പ്രാദേശിക ഭീകര സംഘടനകള്‍ തുടങ്ങിയവയ്ക്കെതിരെ ജാഗ്രത വേണമെന്നും പ്രഖ്യാപനം ഓര്‍മിപ്പിക്കുന്നു. ഈ വര്‍ഷം ജൂലൈ 27ന് പഞ്ചാബിലെ ഗുരുദാസ്പൂര്‍, ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിലെ ഉധംപൂര്‍ എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണത്തെയും പ്രഖ്യാപനം അപലപിച്ചു. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭീഷണിയായ ഭീകരതയ്ക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രസിഡന്റ് ബരാക് ഒബാമയുടെയും വീക്ഷണങ്ങളോടും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
- 2010ല്‍ ഒപ്പുവച്ച ഭാരത യുഎസ് ഭീകരവിരുദ്ധ പ്രവര്‍ത്തനം പുനഃക്രമീകരിക്കും. അതോടൊപ്പം ആഗോള ഭീകരവിരുദ്ധ ഫോറത്തില്‍ (ജിസിടിഎഫ്) ഭാരതത്തിന്റെ അംഗത്വം സജീവമാക്കും.
- കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരതയ്ക്കുള്ള സാമ്പത്തിക സഹായം നല്കല് തുടങ്ങിയവയ്ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കന്‍ ധനകാര്യവകുപ്പും ഭാരത ധനമന്ത്രാലയവും ഒപ്പുവച്ച കരാര്‍ പ്രകാരം നടപടികള്‍.
- ഭാരത-യുഎസ് ഭീകരവിരുദ്ധ സംയുക്ത പ്രഖ്യാപനത്തിന് ആരംഭം കുറിച്ചിട്ട് 15 വര്‍ഷം. ഇതിന്റെ ഭാഗമായി 2009 മുതല്‍ 1,100 ഭാരത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് വിദഗ്ധ പരിശീലനം നല്കി. അതു തുടരും.
- ഭീകരവാദം നേരിടുന്നതിനെക്കുറിച്ച് 2015 ഫെബ്രുവരിയില്‍ ചേര്‍ന്ന വൈറ്റ് ഹൗസ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ പങ്കാളിത്തത്തിന് അംഗീകാരം.
- ആഗോള തലത്തില്‍ ഭീകരത നേരിടുന്നതിന് യുഎന്‍ എടുക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ.
- സൈബര്‍ സുരക്ഷയില്‍ പരസ്പര സഹകരണത്തിന് ധാരണ.
- മുംബൈയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള ശൃംഖലയില്‍ ഉള്‍പ്പെടുത്തും.
- ഭീകരവാദ കേസുകളില്‍ പരസ്പരം നിയമ സഹായം നല്കല്.
- ഹൈദരാബാദിലെ ദേശീയ പോലീസ് അക്കാദമിയും ന്യൂയോര്‍ക്ക് പോലീസ് വകുപ്പുമായി പരസ്പര സഹകരണത്തിന് ധാരണാപത്രം തയാറാക്കും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കും. ഇതിനായി അടുത്ത വര്‍ഷമാദ്യം യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: