കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയെക്കുറിച്ച് എത്തും പിടിയുമില്ലാതെ കൊച്ചി കോര്‍പ്പറേഷനിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് അംഗങ്ങളുടെ അറിവില്ലായ്മ പരസ്യമായത്. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് പകരം ആരോപണങ്ങളുമായി ഇരുപക്ഷവും രംഗത്തെത്തിയതോടെ യോഗം പ്രഹസനമായി മാറി.
കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ച സ്പെഷ്യല്‍ കൗണ്‍സില്‍ യോഗം പ്രതിപക്ഷം തടയുകയും മേയറെ മണിക്കൂറുകളോളം ബന്ദിയാക്കുകയും ചെയ്തിരുന്നു. ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കനത്ത പോലീസ് കാവലിലായിരുന്നു യോഗം.
സ്മാര്‍ട് സിറ്റി കണ്‍സള്‍ട്ടന്റായ ഐസിആര്‍എ മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സര്‍വ്വീസസ് ലിമിറ്റഡ് പ്രതിനിധി സുന്ദര്രാജന് കൗണ്‍സിലിന് മുമ്പാകെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഇതിന് ശേഷമാണ് ചര്‍ച്ച നടന്നത്. കൗണ്‍സില്‍ യോഗത്തിന്റെ ആവശ്യം പോലുമുണ്ടായിരുന്നില്ലെന്ന തരത്തിലാണ് പ്രതിപക്ഷം സംസാരിച്ചത്. പദ്ധതിയെക്കുറിച്ചുള്ള ‘ആശങ്കകള്‍’ ആയിരുന്നു പ്രതിപക്ഷ കൗണ്‍സിലറായ അനിലിന് പറയാനുണ്ടായിരുന്നത്. ഇതിന് പുറമെ ബോട്ട് ദുരന്തത്തിലെ സമരം ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിനെതിരെ ആരോപണമുന്നയിച്ചതോടെ ഭരണപക്ഷത്തെ വിനോദ് മറുപടിയുമായെത്തി.
തുടര്‍ന്ന് സംസാരിച്ചവരും രാഷ്ട്രീയം ഏറ്റുപിടിച്ചതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി യോഗം ബഹളത്തില്‍ മുങ്ങി.
കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വാര്‍ഡ് സഭകള്‍ വിളിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം തേടാനാണ് തീരുമാനം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ വാദം. പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും മനസിലായിട്ടില്ലെന്നും പിന്നെങ്ങനെ വാര്‍ഡ് സഭകളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നുമായിരുന്നു ഇവരുടെ പരാതി.
പ്രതിപക്ഷത്തെ ഷഫീഖാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ ഇത് ഏറ്റുപറഞ്ഞു. ഒടുവില്‍ രാജഗിരി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി ഗ്രാമസഭകളില്‍ പവര്‍ പോയിന്റ് പ്രസന്റേഷന് അവതരിപ്പിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. കോര്‍പ്പറേഷനില്‍ എഞ്ചിനീയറിംഗ് വിഭാഗമുണ്ടെന്നിരിക്കെയാണ് ഇത്. സ്മാര്‍ട് സിറ്റിക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടാന്‍ ഇതെന്താ ഓട്ടമത്സരമാണോയെന്നായിരുന്നു പ്രതിപക്ഷ കൗണ്‍സിലര്‍ മഹേഷിന്റെ ചോദ്യം.
ആദ്യ ഇരുപതില്‍ ഉള്‍പ്പെട്ടില്ലെങ്കിലും അടുത്ത വര്‍ഷം എന്തായാലും ഉള്പ്പെടുമല്ലോയെന്നും മഹേഷ് ചോദിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് നഗരങ്ങള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുമ്പോഴാണ് കൊച്ചിയിലെ കൗണ്‍സിലര്‍മാര്‍ നിസാരവത്കരിക്കുന്നത്. ഭരണപക്ഷ കൗണ്‍സിലര്‍മാരും രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് തിടുക്കം കാട്ടിയത്. പദ്ധതിക്ക് പ്രയോജനപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ മുന്നോട്ട് വെക്കാതെ യോഗം അവസാനിച്ചു.
അടുത്ത മാസം പകുതിയോടെ കേന്ദ്രസര്‍ക്കാരിന് ആദ്യ റിപ്പോര്‍ട്ടും ഡിസംബര്‍ 18ന് വിശദമായ റിപ്പോര്‍ട്ടും നല്‍കണം. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത് പ്രതിസന്ധിയിലാകാന്‍ സാധ്യത ഏറെയാണ്. മറ്റ് പല സംസ്ഥാനങ്ങളും ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനിടെയാണ് കൊച്ചിയിലെ രാഷ്ട്രീയക്കളി ആശങ്കയുയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: