കൊച്ചി: വിലക്കയററത്തില് നിന്ന് സാധാരണക്കാരന് ആശ്വാസം നല്‍കാനായി ആരംഭിച്ച കണ്‍സ്യൂമര്‍ ഫഡ് എന്നും നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും കറവപ്പശു. ഇടത് വന്നാലും യുഡിഎഫ് വന്നാലും കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതിക്ക് കുറവില്ല.
പര്‍ച്ചേസിംഗ് മുതല്‍ പുതിയ വില്‍പ്പനശാലകള്‍ക്കായി മുറികള്‍ വാടകക്കെടുക്കുന്നതു വരെ അഴിമതിക്കുള്ള അവസരമായി കാണുകയാണ് മാറിമാറി വരുന്ന ഭരണ നേതൃത്വങ്ങള്‍. മതിയായ ഓഡിറ്റിങ്-വിജിലന്‍സ് സംവിധാനമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതികള്‍ തുടര്‍ക്കഥയാകുന്നതിന് കളമൊരുക്കുന്നത്. യാത്രപ്പടിയുടെ പേരില്‍ വരെ ലക്ഷങ്ങളാണ് ഇപ്പോഴത്തെ ഭരണസമിതിയില്‍ ചിലര്‍ എഴുതിയെടുത്തിട്ടുള്ളത്. മതിയായ രേഖകളോ വൗച്ചറുകളോ ഇതിനായി ഹാജരാക്കിയിട്ടുമില്ല.
സര്‍ക്കാര്‍ സബ്സിഡി നല്കി വാങ്ങുന്ന ഉത്പന്നങ്ങള്‍ പൊതുമാര്‍ക്കറ്റിലും കരിഞ്ചന്തയിലും മറിച്ചുവിറ്റ് പലരും കോടികളാണ് സമ്പാദിക്കുന്നത്.
അഴിമതികള്‍ തുടര്‍ക്കഥയായതോടെ കണ്‍സ്യൂമര്‍ഫെഡ് ഇപ്പോള്‍ തുടര്‍ച്ചയായ നഷ്ടത്തിലാണ്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷവും തുടര്‍ച്ചയായി നഷ്ടത്തിന്റെ കണക്ക് ഉയരുകയാണ്. ഇടതു സര്‍ക്കാരിന്റെ അവസാന വര്‍ഷം വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ കണ്‍സ്യൂമര്‍ഫെഡിനു പിന്നീട് ഒരിക്കലും തിരിച്ചുവരാനായിട്ടില്ല.
2010 -11 ല്‍ 1928 കോടി രൂപയാണ് നഷ്ടമെങ്കില്‍ 2013- 14 സാമ്പത്തിക വര്‍ഷം ആയപ്പോഴേക്കും ഈ നഷ്ടം 11,288.74 കോടിയായി ഉയര്‍ന്നിരിക്കുന്നു. 99 ശതമാനവും ഷെയറുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം ഇത്തരം പകല്‍ക്കൊള്ളയെ തുടര്‍ന്ന് ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതിസ്റ്റോറുകള്‍ എന്നിവയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രധാന ഔട്ട്ലെറ്റുകള്.
നഷ്ടം പെരുകിയതോടെ ഇത്തരം ഔട്ട്ലെറ്റുകളില് ഇപ്പോള്‍ ജനത്തിന് കാര്യമായൊന്നും ലഭിക്കാത്ത അവസ്ഥയാണ്. ജില്ലാ സഹകരണ സംഘങ്ങളുടെ വിപണികളിലേക്ക് വിലക്കുറവില്‍ വില്‍പ്പനക്കായി സാധനങ്ങള്‍ എത്തിക്കേണ്ട ചുമതലയും കണ്‍സ്യൂമര്‍ഫെഡിനാണ്. നഷ്ടം പെരുകി കണ്‍സ്യൂമര്‍ ഫെഡ് പ്രതിസന്ധിയിലായതോടെ സംസ്ഥാനത്ത് സഹകരണ വിപണിയുടേയും താളം തെറ്റി. ഇക്കുറി ഓണത്തിന് പോലും കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പ്പനശാലകളിലും സഹകരണ വിപണന കേന്ദ്രങ്ങളിലും നാമമാത്രമായ വ്യാപാരമാണ് നടന്നത്.
അഴിമതിയുടെ കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടാണെന്നതാണ് അന്വേഷണവും നടപടികളും പോലും പ്രഹസനമാക്കുന്നത്. തുടര്‍ച്ചയായ അഴിമതിക്കഥകള്‍ പുറത്തുവരികയും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തതോടെ സഹകരണ വകുപ്പിലെ വിജിലന്‍സ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇതോടെ അന്വേഷണം ആര് നടത്തുമെന്ന പ്രശ്നവും ഉടലെടുത്തു.
കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിന്റെ ഭാഗമായി ഇപ്പോള്‍ അഴിമതിക്കഥകള്‍ പലതും പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതില്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. ചെയര്മാന് ജോയി തോമസിന്റെ പേരിലാണ് അഴിമതിയാരോപണങ്ങള്‍ ഏറെയും. വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന് ആരോപണവിധേയനായ ചെയര്‍മാനെ ശക്തമായി പിന്തുണക്കുകയാണ്. സതീശന് പാച്ചേനിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടരന്വേഷണം പോലും വേണ്ടെന്ന നിലപാടിലാണ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്.
അതേസമയം കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത് ഒഴിവാക്കാനും വിവാദങ്ങള്‍ ഒതുക്കാനും കോണ്‍ഗ്രസ് നേതൃതലത്തില്‍ നീക്കമാരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ഇന്നലെ സതീശന് പാച്ചേനിയോട് ഇക്കാര്യത്തില്‍ കടുംപിടുത്തം വേണ്ടെന്ന് നിര്‍ദ്ദേശിച്ചതായാണ് വിവരം. ആദ്യഘട്ടത്തില്‍ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത വി.എം.സുധീരനും ഇപ്പോള്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നോട്ടുപോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: