കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ് നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥയെ എസ്എന്‍പുരത്ത് സിപിഎമ്മുകാര്‍ ആക്രമിച്ചു. സംഭവത്തില്‍ മുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പ്രചരണ ജാഥയുടെ പൈലറ്റ് വാഹനത്തിലെ നേതാക്കള്‍ക്ക് നേരെയാണ് പോലീസ് സാന്നിദ്ധ്യത്തില്‍ ആക്രമണം നടന്നത്.യുവമോര്‍ച്ച പ്രവര്‍ത്തകരായ അനീഷ്, കൈതവളപ്പില്‍ സനോജ്, കണ്ടക്കശ്ശേരി ഗണേശന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സി.ഐ, എസ്ഐ എന്നിവര്‍ നോക്കി നില്‍ക്കെയായിരുന്നു ഒരു സംഘം സിപിഎം-ഡിവൈഎഫ്ഐ സംഘം ആക്രമിച്ചത്. സമീപത്തെ ഒരുകടയും തകര്‍ത്തു.
നേരത്തെ സ്വീകരണത്തിനായി കെട്ടിയ കൊടിതോരണങ്ങള്‍ സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അഴിമതി നടത്തുന്ന യുഡിഎഫ് സര്‍ക്കാറിന്റെ സംരക്ഷകരായി സിപിഎം മാറിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു. അഴിമതിക്കെതിരെ പ്രതികരിക്കുന്ന ബിജെപിക്കെതിരെ സര്‍ക്കാരിന് വേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ് സിപിഎം.
എസ്എന്‍പുരത്ത് യുവമോര്‍ച്ച സൈക്കിള്‍ റാലിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഇതാണെന്നും നാഗേഷ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കും പ്രീണനത്തിനുമെതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ് നയിക്കുന്ന പ്രചരണ ജാഥയെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നാഗേഷ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അഴിമതി ചൂണ്ടിക്കാണിക്കാന്‍ രംഗത്ത് വരാത്ത സിപിഎം അഴിമതിക്കെതിരെ പ്രതികരിക്കുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പോലീസിന്റെ സഹായത്തോടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. കൊടുങ്ങല്ലൂര്‍ മേഖലയില്‍ സിപിഎം പരിപാടികള്‍ നടക്കുമ്പോള്‍ പരിസരത്ത് പോലും ബിജെപി പ്രവര്‍ത്തകരെ അനുവദിക്കാത്ത പോലീസ് എസ്എന്‍ പുരത്ത് സിപിഎമ്മിനെ കയറൂരി വിടുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: