പാലാ: ലിസ്യൂ കാര്‍മ്മലെറ്റ് കോണ്‍വെന്റിലെ കന്യാസ്ത്രീയായിരുന്ന അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്നു സംശയിക്കുന്ന കാസര്‍കോഡ് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിനെ (സതീഷ് നായര്‍-38) ഹരിദ്വാറില്‍ നിന്ന് ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു.
കേരള പോലീസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. അതേസമയംപിടിയിലായത് സതീഷ് ബാബു തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബു പറഞ്ഞു. ഇദ്ദേഹവും സംഘവും ഇന്നലെ വൈകിട്ട് വിമാനമാര്‍ഗ്ഗം ഹരിദ്വാറിലേക്ക് പോയി. ഇന്നുച്ചയോടെ ഹരിദ്വാറിലെത്തി നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സിസ്റ്റര്‍ അമലയെ(69) മഠത്തിലെ കിടപ്പുമുറിയില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നിര്‍വഹിച്ചശേഷം രാവിലെ ഈരാറ്റുപേട്ടയിലെ മദ്യഷാപ്പിലെത്തിയ പ്രതി പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് രക്ഷപ്പെട്ടു. പാലായിലെ മറ്റൊരു മഠത്തില്‍ നിന്നു മോഷ്ടിച്ച മൊബൈലില്‍ സിംകാര്‍ഡ് മാറ്റി ഉപയോഗിക്കുകയായിരുന്നു. ഇതാണ് പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്. സമാനസംഭവങ്ങള്‍ നടന്ന ദിവസങ്ങളിലെല്ലാം ഈ ഫോണ്‍ പാലാ ടവര്‍ പരിധിയിലുണ്ടായിരുന്നതായും പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഫോണ്‍ സ്വിച്ച്് ഓഫ് ചെയ്ത് രക്ഷപെടുകയായിരുന്നെന്നും പോലീസ് പറയുന്നു.
കൊലപാതകത്തെ തുടര്‍ന്ന് ഹരിദ്വാറിലെ ആശ്രമത്തിലെത്തിയ സതീഷ് ബാബു ഗംഗയില്‍ കുളിക്കാനിറങ്ങുന്നതിനിടെ പഴ്സ് നഷ്ടമായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ആശ്രമത്തില്‍ കടന്നതെന്നാണ് സൂചന. ആശ്രമം അധികൃതരോട് പണം ആവശ്യപ്പെട്ടപ്പോള്‍ ബന്ധുക്കളെയോ മറ്റോ പരിചയപ്പെടുത്തിയാലേ പണം തരൂ എന്ന് ആശ്രമം അധികൃതര്‍ പറഞ്ഞത്രേ. ഇതേതുടര്‍ന്നാണ് ഇയാള്‍ കാസര്‍കോട്ടെ സഹോദരന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുകയും ഇതിലേക്ക് ആശ്രമാധികൃതര്‍ എസ്.എം.എസ് അയക്കുകയുംചെയ്തതാണ് പോലീസിന് ഇയ്യാളെ കണ്ടെത്താന്‍ ഇടയാക്കിയത്.
സഹോദരന്റെ ഫോണ്‍ നിരീക്ഷിച്ചിരുന്ന കേരളാ പോലീസ് സഹോദരനെ കസ്റ്റഡിയിലെടുത്ത് ആശ്രമാധികൃതരെയും ഉത്തരാഖണ്ഡ് പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് ബുധനാഴ്ച രാത്രി യോടെ ആശ്രമത്തിലെത്തി സതീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തു. അവിടെ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് കോട്ടയം എസ്.പി സതീഷ് ബിനോ, പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന് വിവരം കൈമാറി. തുടര്‍ന്നാണ് അന്വേഷണ സംഘം ഹരിദ്വാറിനു പോകാന്‍ തീരുമാനിച്ചത്. പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബു, സി.ഐ. ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഹരിദ്വാറിലേക്ക് പുറപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: