ന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ന്യൂയോര്‍ക്കില്‍ ആവേശോജ്വല സ്വീകരണം. അദ്ദേഹത്തിന് താമസമൊരുക്കിയ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ അഞ്ഞൂറിലേറെ പ്രവാസി ഭാരതീയരാണ് മോദിക്ക് വരവേകാന് എത്തിയിരുന്നത്.
മോദി കാറില്‍ നിന്ന് പുറത്തിറങ്ങിയതോടെ അവര്‍ മോദി, മോദി മന്ത്രം വിളിച്ചു. നൃത്തമാടിയും ചെണ്ടകൊട്ടിയും അവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹം അവര്‍ക്ക് കൈവീശി അഭിവാദ്യം അര്‍പ്പിച്ചു. സുരക്ഷാ സൈനികരും പോലീസും കഴയുന്നത്ര തടുക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹം ജനക്കൂട്ടത്തിന് അരികിലേക്ക് എത്തി.ഈ ഹോട്ടലിലെ 26 പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലെ ഒന്നിലാണ് മോദി താമസിക്കുക. 35-ാമത്തെ നിലയിലാണിത്.
വികാസ് ഖന്നമുഖ്യപാചകക്കാരന്
അമൃതസറില്‍ ജനിച്ച വികാസ് ഖന്നയാണ് മോദിക്കുവേണ്ടി ഭക്ഷണം ഒരുക്കുന്നത്. ഏഴു കോഴ്സ് ഡിന്നറാണ് തയ്യാറാക്കുന്നത്. ഇവിടെ വച്ചാണ് മോദി അമേരിക്കയിലെ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തുന്നത്. പ്രശസ്ത വിമാന നിര്‍മ്മാണക്കമ്പനിയായ ലോക്ക്ഹീഡ് മാര്ട്ടിന് ചെയര്മാന് മരിലിന് എ ഹ്യൂസണ്‍, പ്രമുഖ കാര്‍ നിര്‍മ്മാണക്കമ്പനിയായ ഫോര്‍ഡിന്റെ മേധാവി മാര്‍ക്ക് ഫീല്ഡ്സ്, പെപ്സിക്കോ മേധാവി ഇന്ദ്ര നൂയി, ജോണ്സണ് ആന്‍ഡ് ജോണ്സണ് ചെയര്മാന് ജോര്‍ജി മെസ്ക്വിറ്റ തുടങ്ങിയവര്‍ ഈ വിരുന്നിലും ചര്‍ച്ചകളിലും പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഇഷ്ടഹോട്ടലാണ് വാള്‍ഡോര്‍ഫ് അസ്റ്റോറിയ.
യൂ ട്യൂബിലൂടെ മോദിയെസ്വാഗതം ചെയ്ത് സുന്ദര്‍ പിച്ചൈ
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ യൂ ട്യൂബു വഴിയാണ് മോദിയെ സിലിക്കോണ്‍ വാലിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം ഗൂഗിളുകാര്ക്ക് വലിയ ആവേശമാണ് പ്രദാനം ചെയ്തിരിക്കുന്നത്. അദ്ദേഹം യൂട്യൂബില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു. ഈ ആഴ്ചയൊടുവില്‍ മോദിയെ സിലിക്കോണ്‍ വാലിയിലേക്ക് സ്വാഗതം ചെയ്യുന്നത് വലിയ ബഹുമതിയായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനം സിലിക്കോണ്‍ വാലിയിലുള്ളവര്ക്ക് ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ. ഭാരതവും സിലിക്കോണ്‍ വാലിയും തമ്മിലുള്ള ബന്ധം ശക്തമാണ്. കമ്പനികളിലേക്ക് പ്രതിഭകളെ സംഭാവന ചെയ്യുന്നത് ഭാരതമാണ്. ഐഐടിയടക്കമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദധാരികളുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്ത് വിപഌവകരമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അദ്ദേഹം വീഡിയോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ സ്വാഗതം ചെയ്ത സുന്ദര്‍ പിച്ചൈ ഭാരതത്തില്‍ വലിയ വിപഌവം നടക്കുകയാണെന്നും പറഞ്ഞു. ഇതുവഴി ഗ്രാമങ്ങളിലുള്ളവര്‍ പോലും ഓണ്‍ലൈനാകും. പിച്ചൈ തുടര്‍ന്നു.
കാലിഫോര്‍ണിയിയില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി എത്തുന്നത്. ആപ്പിള്‍ മേധാവി ടിം കുക്ക്, ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ടെസ്ല മേധാവി എലന്‍ മസ്ക് തുടങ്ങിയവരുമായി മോദി ചര്‍ച്ച നടത്തും.മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ല, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, അഡോബ് മേധാവി ശന്തനു നാരായണ്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. മൂവരും ഭാരതീയരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: