ആലപ്പുഴ: എസ്എന്‍ഡിപിയെ തകര്‍ക്കാനും തളര്ത്തുവാനുമാണ് സിപിഎം ശ്രമിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം വനിതാ സംഘം കേന്ദ്രസമിതി വാര്‍ഷികപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
ഇന്നും ചാതുര്‍വര്‍ണ്യം കൊണ്ടു നടക്കുന്നത് സിപിഎമ്മുകാരാണ്. സിപിഎമ്മിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള എത്ര സ്ഥാപനങ്ങളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ അധികാരമില്ലാതെ നീതി കിട്ടില്ലെന്ന് മനസിലാക്കിയപ്പോഴാണ് പാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തിന് ശ്രമിക്കുമ്പോള്‍ പണ്ടത്തെ ചാതുര്‍വര്‍ണ്യം പറഞ്ഞ് സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികൃഷട ജീവിയെന്നു വിളിച്ചവരുടെ പോലും പിന്നാലെ നടന്ന് സിപിഎം ന്യൂനപക്ഷ മതപ്രീണനം നടത്തുകയാണ്.
എസ്എന്‍ഡിപിയേയും ഈഴവരേയും അവഹേളിക്കാന്‍ സംസ്ഥാനം മുഴുവന്‍ മതനേതാക്കളെ വിളിച്ച് സിപിഎം സാംസ്ക്കാരിക സമ്മേളനങ്ങള്‍ നടത്തുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സംഗീത വിശ്വനാഥന്, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്, സുജ ബാലുശേരി, ബേബിറാം, രമേശ് അടിമാലി, സതി നാരായണന്, വനജ വിദ്യാധരന് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കായി യൂണിയന് തലത്തില്‍ നടത്തിയ കലാമല്‍സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ച് നടത്തിയ കലോല്‍സവത്തിലെ വിജയികള്‍ക്ക് പ്രീതി നടേശന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.സമ്മേളനത്തിന് മുന്നോടിയായി എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയനിലെ 108 വനിതകള്‍ പങ്കെടുത്ത തിരുവാതിരകളിയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: