കൊച്ചി: അഴിമതിക്കാരനായ കൺസ്യൂമർഫെഡ് ചെയർമാൻ ജോയ് തോമസിനെ പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതേ ജോയ് തോമസിന് ജയ് വിളിച്ച് സിഐടിയു നേതാക്കൾ.
ജോയ് തോമസിന്റെ അഴിമതി അക്കമിട്ട് നിരത്തി കെപിസിസി ജനറൽ സെക്രട്ടറി സതീശൻ പാച്ചേനിയുടെ അന്വേഷണ റിപ്പോർട്ട്. സതീശൻ പാച്ചേനിയെ പുറത്താക്കണമെന്ന് വാദിക്കുന്ന ഐഎൻടിയുസി നേതാക്കൾ. അഴിമതി വ്യക്തമായിട്ടും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ. പ്രസ്താവനകളുടെ മറപറ്റി സമരത്തിൽ നിന്നകന്ന് പ്രതിപക്ഷം. കൺസ്യൂമർഫെഡ്ഡിലൂടെ പുറത്ത് വരുന്നത് അഴിമതിയിലെ സിപിഎം-കോൺഗ്രസ് ഒത്തുകളി.
കോൺഗ്രസ്, സിപിഎം നേതാക്കളുടെ കുറുമുന്നണിയാണ് കൺസ്യൂമർഫെഡ് നിയന്ത്രിക്കുന്നത്. അഴിമതി നടത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും ഇവർ ഒറ്റക്കെട്ട്. കോൺഗ്രസ് നേതാവും കൺസ്യൂമർ ഫെഡ് ചെയർമാനുമായ ജോയ് തോമസ്, സിഐടിയു സംഘടനയായ കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. ജയകുമാർ, സെക്രട്ടറിമാരായ എം. ഷാജി, മഹേഷ്കുമാർ, വൈസ് പ്രസിഡണ്ട് അനിൽകുമാർ, ഐഎൻടിയുസി സംഘടനയായ കൺസ്യൂമർ ഫെഡ് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രദീപ് കുമാർ എന്നിവരാണ് ഇപ്പോഴത്തെ അഴിമതി സഹകരണ സംഘം.
അന്വേഷണ വിധേയരായി സസ്പെന്റ് ചെയ്യപ്പെട്ടവരാണ് സിഐടിയു നേതാക്കളെങ്കിൽ പന്ത്രണ്ടര കോടിയുടെ അഴിമതി അന്വേഷണം നേരിടുന്നയാളാണ് പ്രദീപ് കുമാർ. ഇരുസംഘടനകളിലും ഉൾപ്പെട്ട മുപ്പതോളം അഴിമതിക്കാർ ഇവരുടെ തണലിൽ സുഖമായി കഴിയുന്നു. അന്വേഷണം തുടർച്ചയായി സർക്കാർ അട്ടിമറിക്കുന്നതും പ്രതിപക്ഷം സമരത്തിനിറങ്ങാത്തതും ഈ അവിശുദ്ധ കൂട്ട്കെട്ട് കാരണമാണ്.
അഴിമതിയുമായി ബന്ധപ്പെട്ട നാല് അന്വേഷണ റിപ്പോർട്ടുകളാണ് യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷത്തിന്റെ ഒത്താശയോടെ കൺസ്യൂമർ ഫെഡിൽ അട്ടിമറിക്കപ്പെട്ടത്. 2011ൽ ആഭ്യന്തര അന്വേഷണ വിഭാഗം കണ്ടെത്തിയത് 80 ലക്ഷത്തിന്റെ ക്രമക്കേട്. 22 ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശയും ചെയ്തു. ഇതിൽ ഇരുപതോളം പേർ സിഐടിയു ജീവനക്കാരായിരുന്നു. എന്നാൽ ആറ് പേരിൽ നിന്നും നിസാര തുക ഈടാക്കി റിപ്പോർട്ട് ഒതുക്കിത്തീർത്തു. ആരോപണവിധേയരായവരെ വീണ്ടും അതേ തസ്തികയിൽ തന്നെ നിയമിക്കുകയും ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി കൂടിയായ ആഭ്യന്തര അന്വേഷണ വിഭാഗത്തിലെ ദിനേശ്ലാലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
2013ൽ ഓപ്പറേഷൻ അന്നപൂർണയെന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 60 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. മുൻ എംഡിയായിരുന്ന റിജി ജി. നായർ, സിഐടിയു നേതാവ് ജയകുമാർ എന്നിവരെ സസ്പെന്റ് ചെയ്യണമെന്നും സിഐടിയു നേതാക്കളായ എം. ഷാജി, മഹേഷ്കുമാർ, ഐഎൻടിയുസി നേതാവ് സ്വീഷ് സുകുമാർ എന്നിവരെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാത്ത തസ്തികകളിൽ മാറ്റി നിയമിക്കണമെന്നും നിർദ്ദേശമുണ്ടായി.
എന്നാൽ സസ്പെൻഷൻ നടപടി മുക്കിയ കൺസ്യൂമർഫെഡ് ആരോപണവിധേയർക്ക് പ്രൊമോഷൻ നൽകിയാണ് മാറ്റി നിയമിച്ചത്. തച്ചങ്കരി എംഡിയായതിന് ശേഷമാണ് മൂന്നാമത്തെ അന്വേഷണം നടക്കുന്നത്. ആഭ്യന്തര അന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് 22 ജീവനക്കാരെ തച്ചങ്കരി സസ്പെന്റ് ചെയ്തു. ഇതിൽ ഗുരുതരമായ അഴിമതി നടത്തിയ 17 ജീവനക്കാരിൽ 16ഉം സിഐടിയുക്കാരാണ്. മുൻ അന്വേഷണ റിപ്പോർട്ടുകളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അജയകുമാർ, ഷാജി, മഹേഷ്കുമാർ എന്നിവരും സസ്പെന്റ് ചെയ്യപ്പെട്ടവരിൽപ്പെടുന്നു. എന്നാൽ ഇതിന് ഭരണസമിതി അനുമതി നൽകാത്തതിനാൽ ഇവർ സർവ്വീസിൽ തിരിച്ചെത്തുകയും ചെയ്തു.
അഴിമതി വ്യക്തമാക്കി തച്ചങ്കരി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിനെച്ചൊല്ലി ഭരണസമിതി അംഗങ്ങൾ ചേരിതിരിഞ്ഞതോടെയാണ് സതീശൻ പാച്ചേനി അധ്യക്ഷനായി ഉപസമിതിയെ നിയോഗിച്ചത്. സിപിഎം ലോക്കൽ കമ്മറ്റി അംഗം കൂടിയായ രാമകൃഷ്ണൻ, കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവായ രാജശേഖരൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ.
എന്നാൽ ഇവർ ഇരുവരും ഉപസമിതിയുടെ പ്രവർത്തനവുമായി സഹകരിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഉപസമിതി റിപ്പോർട്ടും അംഗീകരിക്കാനാകില്ലെന്ന് ജോയ് തോമസ് പറയുന്നത്. ഭരണസമിതിയിൽ മൂന്ന് സിപിഎം നോമിനികൾ ഉണ്ടെങ്കിലും ജോയ് തോമസിന് അനുകൂലമായാണ് നിലപാടെടുക്കുന്നത്. സംസ്ഥാനത്തെ അഴിമതിയിൽ നേരത്തെ വ്യക്തമായ ഭരണ-പ്രതിപക്ഷ കൂട്ടുകെട്ടാണ് കൺസ്യൂമർ ഫെഡിനെയും അഴിമതിയിൽ കുളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: